ആലപ്പുഴ: നവജാതശിശുവിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച സംഭവത്തിൽ ഭാര്യയുടെയും ഭർത്താവിന്റെയും മൊഴികളിൽ അടിമുടി ദുരൂഹത. ഭാര്യ ഗർഭിണിയാണെന്ന വിവരം തനിക്ക് അറിയില്ലായിരുവെന്നാണ് ഭർത്താവ് നൽകിയ മൊഴി. കുട്ടിയെ ഉപേക്ഷിച്ചശേഷമാണ് ഇതേക്കുറിച്ച് അറിഞ്ഞതെന്നും ഭർത്താവ് മൊഴിനൽകി.
അതേസമയം, താൻ ഗർഭം ധരിച്ചിരിക്കുകയാണെന്ന് അറിഞ്ഞത് തന്റെ 7-ാം മാസത്തിലാണെന്നാണ് യുവതി പോലീസിന് നൽകിയ മൊഴി. പ്രസവത്തോടെ കുട്ടി മരിച്ചെന്നു കരുതിയാണ് ഉപേക്ഷിച്ചതെന്ന് യുവതി പറയുന്നു. ഇതോടെയാണ് കേസിൽ ദുരൂഹത നിറഞ്ഞത്.
അതേസമയം, രണ്ട് പേരുടെയും മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. കുട്ടിയെ ഉപേക്ഷിച്ചതു സ്വന്തം തീരുമാനപ്രകാരമാണോ അതോ ആരുടെയെങ്കിലും പ്രേരണയാലോ സഹായത്താലോ ആണോ തുടങ്ങിയ കാര്യങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്.
യുവതിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജുചെയ്യുകയും ചെയ്തു. കുട്ടിയെ ഉപേക്ഷിച്ച കുറ്റിക്കാടും പരിസരവും യുവതിയുടെ വീടിന്റെപരിസരവും പോലീസ് ബുധനാഴ്ച പരിശോധിച്ചു. ആലപ്പുഴ നോർത്ത് എസ്.ഐ. മനോജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അതേസമയം, കുഞ്ഞ് ഇപ്പോഴും ആലപ്പുഴയിലെ വനിത-ശിശു ആശുപത്രിൽ ചികിത്സയിൽ തുടരുകയാണ്.