രണ്ട് പവന്‍ കുറഞ്ഞതിനെ ചൊല്ലി നിരന്തരപീഡനം: ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

ഇടുക്കി: ഇടുക്കി വളകോട്ടില്‍ ഭര്‍തൃ വീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. വളകോട് പുത്തന്‍ വീട്ടില്‍ ജോബിഷാണ് അറസ്റ്റിലായത്. ഹെലിബറിയ സ്വദേശി ഷീജ (28) ആണ് മരിച്ചത്. സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് വളകോട് പുത്തന്‍വീട്ടില്‍ പിഎസ് ജോബിഷിന്റെ ഭാര്യ എംകെ ഷീജയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ഷീജയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

സ്ത്രീധന ബാക്കി ആവശ്യപ്പെട്ട് ഭര്‍ത്താവും മാതാപിതാക്കളും ഷീജയെ മാനസികമായി പീഡിപ്പിച്ചിരുന്നതായിട്ടാണ് ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കിയത്. ഷീജയുടെ അമ്മ ചിന്നമ്മ, സഹോദരി സിനി, സഹോദരന്‍ ആരുണ്‍ എന്നിവരുള്‍പ്പെടെയുള്ളവരുടെ മൊഴിയാണ് ഉപ്പുതറ പോലീസ് രേഖപ്പെടുത്തിയത്.

Read Also: ‘കാണുമ്പോഴേക്ക് കൂട്ടത്തോടെ ചാടിക്കടിക്കാന്‍ വരുന്ന അവയോട് അങ്ങ് ഉപദേശിക്കണം’; കോഴിക്കോട് മേയറോട് അഭ്യര്‍ഥിച്ച് ഫാത്തിമ തഹ്‌ലിയ

ഷീജയുടെ മരണം അസ്വാഭാവികത ഉണ്ടാക്കുന്നതാണെന്നും, മരണവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കുമെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു. മദ്യപിച്ചെത്തി ഷീജയുമായി ഭര്‍ത്താവ് വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു എന്നാണ് ആരോപണം.

പത്ത് മാസം മുമ്പായിരുന്നു ജോബിഷിന്റെയും ഷീജയുടെ വിവാഹം. ഒന്നര ലക്ഷം രൂപയും എട്ട് പവന്‍ സ്വര്‍ണവുമാണ് ആവശ്യപ്പെട്ടിരുന്നത്. പണവും ആറ് പവന്‍ സ്വര്‍ണവും ജോബിഷിന് കൈമാറി. ബാക്കിയുള്ള രണ്ട് പവന്‍ സ്വര്‍ണ്ണത്തെച്ചൊല്ലി മദ്യപിച്ചെത്തുന്ന ഭര്‍ത്താവ് ജോബിഷ് ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി ഷീജ പറഞ്ഞതായി കുടുംബം മൊഴി നല്‍കി. ഇതേ ആവശ്യം ഉന്നയിച്ച് ജോബിഷിന്റെ അച്ഛന്‍ ശശിയും അമ്മ കുഞ്ഞമ്മയും ഷീജയെ മാനസികമായി പീഡിപ്പിച്ചിരുന്നു.

ജോലി സ്ഥലത്ത് നിന്നും വീട്ടിലെത്തുന്ന ജോബിഷ് സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ച് കറങ്ങി നടക്കുകയും രാത്രി തിരികെയെത്തുമ്പോള്‍ ശാരീരികമായി ഉപദ്രവിക്കുന്നത് പതിവാണെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. ഇതിനാലാണ് മകളെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. 34 ദിവസം കഴിഞ്ഞാണ് ജോബിഷ് തിരികെ വിളിക്കാനെത്തിയതെന്നും മൊഴിയിലുണ്ട്.

Exit mobile version