തൃശൂർ: എലിവിഷം നൽകി അമ്മയായ രുഗ്മിണിയെ കൊലപ്പെടുത്തിയ മകൾ ഇന്ദുലേഖയ്ക്ക് പിന്നാലെ തൃശ്ശൂരിൽ മറ്റൊരു അമ്മയും ജന്മം കൊടുത്ത സ്വന്തം മകന്റെ കൈകളാൽ മരണം വരിച്ചു. കൊടകര കിഴക്കേ കോടാലിയിലാണ് ദാരുണ സംഭവം. കിഴക്കേകോടാലി ഉപ്പുഴി വീട്ടിൽ ശോഭനയാണു മരിച്ചത്. 54 വയസായിരുന്നു.
കൊലപാതകത്തിന് ശേഷം, 24 കാരനായ മകൻ വിഷ്ണു വെള്ളിക്കുളങ്ങര സ്റ്റേഷനിൽ കീഴടങ്ങി. വെള്ളിയാഴ്ച വൈകിട്ട് നാലിനായിരുന്നു സംഭവം. അമ്മയെ കഴുത്തു ഞെരിച്ചു കൊന്നശേഷം പാചകവാതക സിലിണ്ടർ എടുത്ത് തലയിൽ ഇട്ടതായി വിഷ്ണു പോലീസിന് മൊഴി നൽകി. ശോഭനയുടെ ഏകമകനായ വിഷ്ണു ടാങ്കർ ലോറി ഡ്രൈവറാണ്.
സാമ്പത്തിക പ്രശ്‌നങ്ങളെച്ചൊല്ലിയുള്ള തർക്കമാണ് ക്രൂരമായ കൊലപാതകത്തിൽ അവസാനിച്ചത്. അമ്മയ്ക്കും രണ്ടാനച്ഛനുമൊപ്പമാണ് വിഷ്ണു കഴിഞ്ഞിരുന്നത്. അച്ഛൻ മരിച്ചശേഷം അമ്മ രണ്ടാമതും വിവാഹം കഴിച്ചതിലുള്ള തർക്കമാണോ കൊലയിലേക്കു നയിച്ചതെന്നും പോലീസ് അന്വേഷിച്ചു വരികയാണ്.