തെരുവുനായ കുറുകെ ചാടി; ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് വിദ്യാർത്ഥി മരിച്ചു, ഏക മകന്റെ വിയോഗത്തിൽ തകർന്ന് ശ്രീകല

പയ്യോളി: റോഡിന് കുറുകെച്ചാടിയ തെരുവുനായയെക്കണ്ട് ബൈക്ക് വെട്ടിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ടുണ്ടായ അപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മണിയൂർ എലിപ്പറമ്പത്ത് മുക്ക് നടക്കന്റെവിട പരേതനായ വിനോദിന്റെയും ശ്രീകലയുടെയും (വാട്ടർ അതോറിറ്റി, വടകര) ഏക മകൻ ശ്രീരാഗ് ആണ് മരിച്ചത്. 19 വയസായിരുന്നു.

പരീക്ഷയും വിവാഹവും ഒരേ ദിവസത്തിൽ; രണ്ടിനും ഒരുപോലെ പ്രാധാന്യം നൽകി അനീന, മണവാട്ടിയായി കോളേജിലെത്തി പരീക്ഷയെഴുതി

ചൊവ്വാഴ്ച രാവിലെ 6.30-ഓടെയാണ് അപകടം സംഭവിച്ചത്. പയ്യോളി ഭാഗത്തേക്ക് വരികയായിരുന്ന ശ്രീരാഗ് സഞ്ചരിച്ച ബൈക്ക് പേരാമ്പ്ര-പയ്യോളി റോഡിലുള്ള ചിറക്കരയ്ക്ക് പോകുന്ന റോഡിന് സമീപത്തെ വൈദ്യുതക്കാലിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീരാഗിനെ പയ്യോളിയിലെ ആശുപത്രിയിലും തുടർന്ന് കൊയിലാണ്ടി താലൂക്കാശുപത്രിയിലും എത്തിച്ചെങ്കിലും മരണപ്പെട്ടു.

മേപ്പയൂർ ഹയർസെക്കൻഡറി സ്‌കൂളിൽനിന്ന് പ്ലസ് ടു പൂർത്തിയാക്കിയ ശ്രീരാഗ് കോഴിക്കോട് ദേവഗിരി കോളേജിൽ ബിരുദപ്രവേശനത്തിന് ചേരാൻ പോവുകയായിരുന്നു. ശ്രീരാഗിനെ കോളേജിൽ ചേർക്കാനായി ബന്ധു കോഴിക്കോട് കാത്തുനിൽക്കുന്നുണ്ടായിരുന്നു. ശ്രീരാഗിന്റെ അച്ഛൻ മുമ്പ് ജോലിസ്ഥലത്തുണ്ടായ അപകടത്തിലാണ് മരിച്ചത്. ഏകമകന്റെ വിയോഗം ഇനിയും അമ്മ ശ്രീകലയ്ക്ക് വിശ്വസിക്കാനായിട്ടില്ല. ഏക പ്രതീക്ഷ നഷ്ടപ്പെട്ടതിന്റെ ആഘാതത്തിലാണ് കുടുംബം.

Exit mobile version