വീടിനായി എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങി; ജപ്തിയുടെ വക്കിലെത്തി നിൽക്കുന്ന അനൂപിനെ കനിഞ്ഞ് ഭാഗ്യദേവത, കൈവന്നത് 80 ലക്ഷം

തൊടുപുഴ: വീട് വെയ്ക്കാനെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങി ജപ്തിയുടെ വക്കിലെത്തി നിൽക്കുന്ന അനൂപിനെ കനിഞ്ഞ് ഭാഗ്യദേവത. ഹോട്ടൽ ഉടമയായ വെട്ടിമറ്റം തടിയിൽ അനൂപിനാണ് കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ സമ്മാനം അടിച്ചത്. ‘പി.വൈ. 156579’ എന്ന നമ്പരിലുള്ള ലോട്ടറി ടിക്കറ്റിനാണ് ഭാഗ്യം തേടിയെത്തിയത്.

രാഖി ആഘോഷത്തെച്ചൊല്ലി വഴക്ക്; യുവതി ഭർത്താവിന്റെ വീട്ടിലെ നാല് പേരെ കുത്തിക്കൊന്നു

ഹോട്ടലിലെ പാചകക്കാരനായാണ് അനൂപിന്റെ തുടക്കം. ശേഷം, ഹോട്ടൽ ഏറ്റെടുത്ത് നടത്തിയെങ്കിലും കോവിഡ് കാലഘട്ടം എല്ലാം തകിടം മറിച്ചു. ഇതിനിടെ വീടുപണിക്കായി 12 ലക്ഷം രൂപ ബാങ്കിൽനിന്ന് കടമെടുത്തിരുന്നു.

അതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ പലിശ സഹിതം 17 ലക്ഷത്തിനരികിലെത്തി. ഇതേതുടർന്ന് കുടുംബം ജപ്തി ഭീഷണിയും നേരിടുന്ന വേളയിലാണ് ഭാഗ്യദേവത കനിഞ്ഞത്. ജൂലായ് 25-ന് വെങ്ങല്ലൂർ-കോലാനി ബൈപ്പാസിൽ എ.ടി. ഫുട്കോർട്സ് ആൻഡ് അച്ചായൻസ് തട്ടുകട എന്ന സ്ഥാപനം അനൂപ് സഹോദരൻ അലക്സും ചേർന്ന് തുടങ്ങിയിരുന്നു.

അവിടെ പതിവായിവരുന്ന ലോട്ടറി വിൽപ്പനക്കാരൻ മേത്തൊട്ടി സ്വദേശി ശശിധരൻ നായരിൽനിന്നാണ് സമ്മാനാർഹമായ ടിക്കറ്റ് വാങ്ങിയത്. അനുവാണ് ഭാര്യ, അനയയാണ് മകൾ. വെട്ടിമറ്റത്തിനു തൊട്ടടുത്ത ആലക്കോട് പഞ്ചായത്തിലെ മഞ്ചപ്രയിലാണ് കഴിഞ്ഞ മാസം കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം അടിച്ചത്.

Exit mobile version