‘ബാപ്പയ്ക്കും വരനുമൊപ്പം നിക്കാഹില്‍ പങ്കെടുത്ത് ജീവിതത്തിലെ സൗഭാഗ്യം’: നിര്‍ണായക മുഹൂര്‍ത്തത്തില്‍ എന്നെ വിലക്കുന്നത് എന്തിന്; ബഹിജ ദലീല

കോഴിക്കോട്: പേരാമ്പ്രയില്‍ പള്ളിക്കുള്ളില്‍ വെച്ച് നടന്ന നിക്കാഹ് ചടങ്ങില്‍ പിതാവിനും വരനുമൊപ്പം വധുവും പങ്കെടുത്ത സംഭവം വാര്‍ത്തയായിരുന്നു. പിന്നാലെ നിക്കാഹിന് പള്ളിക്കുള്ളില്‍ വധു എത്തിയത് അബദ്ധമാണെന്ന് മഹല്ല് കമ്മിറ്റി നിലപാട് മാറ്റുകയും ചെയ്തു.

ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ചിരിക്കുകയാണ് വധു. തന്റെ ബാപ്പയ്ക്കും വരനുമൊപ്പം നിക്കാഹില്‍ പങ്കെടുത്തതാണ് ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യം. ജീവിതത്തിലെ നിര്‍ണായക മുഹൂര്‍ത്തത്തില്‍ തന്റെ സാന്നിധ്യം വിലക്കുന്നതില്‍ എന്ത് ന്യായമാണുള്ളതെന്നും പ്രതിശ്രുത വധുവായ ബഹിജ ദലീല ചോദിക്കുന്നു.

പള്ളിയില്‍ വെച്ച് നടന്ന നിക്കാഹിന് മണവാട്ടിയെ പങ്കെടുക്കാന്‍ അനുവദിച്ച മഹല്ല് കമ്മിറ്റി സെക്രട്ടറി ഖേദം പ്രകടിപ്പിക്കണമെന്ന് ഉത്തരവിറക്കിയ മഹല്ല് കമ്മിറ്റിയോടുള്ള ചോദ്യമെന്നോണമായിരുന്നു ദലീലയുടെ പ്രതികരണം. ദേശാഭിമാനിക്ക് നല്‍കിയ പ്രതികരണത്തില്‍ സംസാരിക്കുകയായിരുന്നു ദലീല.

”നിക്കാഹില്‍ വധുവിന്റെ സാന്നിധ്യം മതഗ്രന്ഥം വിലക്കിയിട്ടില്ല. ഗള്‍ഫ് നാട്ടില്‍ ഇത് പണ്ടുതൊട്ടേയുണ്ട്. പുരോഗമനാശയം പുലര്‍ത്തുന്നു എന്നവകാശപ്പെടുന്ന പള്ളി കമ്മിറ്റിയുടെ നിലപാട് ആശ്ചര്യപ്പെടുത്തി. ലോകം മാറുന്നത് തിരിച്ചറിയണം. പരിഷ്‌കൃത ലോകത്തിന്റെ സൗകര്യത്തില്‍ ജീവിച്ച് പഴകിപ്പുളിച്ചതിനെ പുല്‍കുകയുമാണ് പലരും. അതില്‍ കുടുംബത്തിന് ഉത്തരവാദിത്തമില്ല” ദലീലയുടെ സഹോദരന്‍ ഫാസില്‍ ഷാജഹാന്‍ പറഞ്ഞു.

കുറ്റ്യാടി സ്വദേശി കെഎസ് ഉമ്മറിന്റെ മകള്‍ ബഹിജ ദലീലയാണ് പാലേരി പാറക്കടവ് ജുമാ മസ്ജിദില്‍ നടന്ന നിഖാഹ് ചടങ്ങിന് സാക്ഷിയായത്. വരനില്‍ നിന്ന് വേദിയില്‍ വച്ചു തന്നെ ദലീല മഹര്‍ സ്വീകരിച്ചു. സാധാരണ നിക്കാഹിന് ശേഷം വരന്‍ മഹര്‍ വധുവിന്റെ വീട്ടിലെത്തി അണിയിക്കുന്നതാണ് പതിവ്. എന്നാല്‍ ഇതിന് മാറ്റം വരുത്തിയായിരുന്നു നിക്കാഹ് നടന്നത്.

സിവില്‍ എഞ്ചിനീയറായ വടക്കുമ്പാട്ടെ ഫഹദ് കാസിമുമായിട്ടായിരുന്നു എംഎസ്ഡബ്ല്യു ബിരുദധാരിയായ ബഹിജയുടെ വിവാഹം. വിവാഹത്തിന് സ്വര്‍ണം വേണ്ടെന്നും സ്വന്തം നിക്കാഹില്‍ തനിക്ക് പങ്കെടുക്കണമെന്നും പെണ്‍കുട്ടി നേരത്തെ തന്നെ വീട്ടുകാരോട് ആഗ്രഹം അറിയിച്ചിരുന്നു. തുടര്‍ന്ന് സെക്രട്ടറി മതപണ്ഡിതനുമായി കൂടിയാലോചിച്ചാണ് അനുമതി നല്‍കിയത്. ജുമാ നമസ്‌കാരത്തിനും മറ്റും സ്ത്രീകള്‍ക്ക് പ്രവേശനമുള്ള പള്ളിയാണിത്.

സാധാരണഗതിയില്‍ നിക്കാഹിന് വധുവിന് പങ്കെടുക്കാറില്ല, അതേസമയം ഈ സംഭവം വലിയ വാര്‍ത്തയാകുകയും സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. മതപണ്ഡിതരോട് ചോദിച്ച് അനുകൂല മറുപടി ലഭിച്ചതിനെ തുടര്‍ന്നാണ് വധുവിന് മസ്ജിദിനുള്ളില്‍ പ്രവേശനം നല്‍കിയതെന്ന് മഹല്ല് ജമാഅത്ത് ഭാരവാഹികള്‍ അന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഒരു വിഭാഗം വിമര്‍ശനം ഉന്നയിച്ചതോടെ മഹല്ല് കമ്മിറ്റി നിലപാട് മാറ്റി.

നിക്കാഹിന് മണവാട്ടിയെ പങ്കെടുക്കാന്‍ അനുവദിച്ച സെക്രട്ടറി ഖേദംപ്രകടിപ്പിക്കണമെന്ന് മഹല്ല് കമ്മിറ്റി ഉത്തരവിറക്കുകയും ചെയ്തു. വലിയ തെറ്റാണെന്നും ആവര്‍ത്തിക്കരുതെന്ന് താക്കീതും ചെയ്തു.

Exit mobile version