‘അമ്മ’ മനസ്സ് നൊന്തു! വിവേകിന്റെ ജീവന്‍ രക്ഷാദൗത്യത്തില്‍ പങ്കാളിയായി മന്ത്രി ആര്‍ ബിന്ദു; കൈയിലുണ്ടായിരുന്ന സ്വര്‍ണ്ണ വള ചികിത്സയ്ക്കായി നല്‍കി

കൊച്ചി: യുവാവിന്റെ വൃക്ക മാറ്റി വയ്ക്കല്‍ ചികിത്സയ്ക്കായി തന്റെ സ്വര്‍ണ്ണവള നല്‍കി
ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദു. മന്ത്രിയുടെ നന്മ മനസ്സാണ് ഇപ്പോള്‍ വൈറലാകുന്നത്.

കരുവന്നൂര്‍ മൂര്‍ക്കനാട് ചികിത്സ ധനസഹായ സമിതിയുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് മന്ത്രി സഹായം നീട്ടിയത്. ഇരുപത്തിയേഴ് വയസ്സുകാരനായ മൂര്‍ക്കനാട് വന്നേരിപറമ്പില്‍ വിവേകിന്റെ ജീവന്‍ രക്ഷാദൗത്യത്തിനാണ് മന്ത്രിയിലെ അമ്മ മനസ്സ് മാതൃകയായത്.

വിവേകിന്റെ ദയനീയ അവസ്ഥ അറിഞ്ഞതോടെ മനമുരുകി തന്റെ ഔദ്യോഗിക ഭാരങ്ങളെല്ലാം മറന്ന് ഒരു സാധാരണ അമ്മയാവുകയായിരുന്നു മന്ത്രി. മൂര്‍ക്കനാട് ഗ്രാമീണ വായനശാലയില്‍ വച്ച് നടന്ന വൃക്ക മാറ്റി വെക്കല്‍ ചികിത്സ ധനസഹായ സമിതിയുടെ ഔദ്യോഗിക യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മന്ത്രി, സ്വന്തം കൈയ്യിലെ സ്വര്‍ണ്ണവള ഊരിക്കൊടുത്തുകൊണ്ട് ആദ്യ സംഭാവന നല്‍കിയത്.

സാധാരണ ഇത്തരം ചികിത്സ ധനസഹായ സമിതികളുടെ യോഗത്തില്‍ രക്ഷാധികാരികളായി പ്രദേശത്തെ ജനപ്രതിനിധികളായവര്‍ പങ്കെടുക്കാറുണ്ടെങ്കിലും ഒട്ടും പ്രതീക്ഷിക്കാതെയാണ് സഹായ സമിതിയുടെ ഭാരവാഹികളായ പി.കെ മനുമോഹന്‍, നസീമ കുഞ്ഞുമോന്‍, സജി ഏറാട്ടുപറമ്പില്‍ ഉള്ള സദസ്സില്‍ വച്ച് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോക്ടര്‍ ആര്‍. ബിന്ദു തന്റെ കൈയ്യിലുണ്ടായിരുന്ന സ്വര്‍ണ്ണ വളയുടെ തൂക്കം പോലും നോക്കാതെ നിറഞ്ഞ കണ്ണുകളോടെ ആ സ്വര്‍ണ്ണ വള ചികിത്സ സഹായ സമിതി ഭാരവാഹികള്‍ക്ക് കൈമാറിയത്.

യോഗത്തില്‍ പങ്കെടുത്ത വിവേകിന്റെ സഹോദരന്‍ വിഷ്ണു പ്രഭാകരനോട് വിവേകിനു വേണ്ടിയുള്ള എല്ലാ മംഗളങ്ങളും ആശംസകളും നേര്‍ന്നുകൊണ്ടാണ് മന്ത്രി അവിടെ നിന്നും ഇറങ്ങിയത്.

Exit mobile version