ശ്രീലക്ഷ്മിക്ക് നല്‍കിയത് ഗുണനിലവാരമുള്ള വാക്‌സിന്‍: പേവിഷബാധയ്ക്ക് കാരണം മുറിവിന്റെ ആഴക്കൂടുതല്‍; വിശദീകരിച്ച് ഡിഎംഒ

പാലക്കാട്: വളര്‍ത്തുനായയുടെ കടികൊണ്ടുണ്ടായ മുറിവിന്റെ ആഴക്കൂടുതല്‍ കാരണമാകും മങ്കരയിലെ പെണ്‍കുട്ടി പേവിഷബാധയേറ്റ് മരണപ്പെടാന്‍ കാരണമെന്ന് പാലക്കാട് ഡിഎംഒ. ശ്രീലക്ഷ്മിക്ക് വാക്സിന്‍ നല്‍കുന്നതില്‍ പാകപ്പിഴ വന്നിട്ടില്ല. ഗുണനിലവാരമുള്ള വാക്സിന്‍ തന്നെയാണ് നല്‍കിയതെന്നും ഡിഎംഒ ഡോ. കെ.പി റീത്ത വ്യക്തമാക്കി.

മേയ് മുപ്പതിനാണ് ശ്രീലക്ഷ്മിയെ വളര്‍ത്തുനായ ഇടതുകൈവിരലുകളില്‍ കടിച്ചത്. ഉടനെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തി വാക്സിന്‍ എടുത്തു. മുറിവുണ്ടായിരുന്നതിനാല്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി സിറവും കുത്തിവെച്ചു. പിന്നീട് മൂന്ന് ഡോസ് വാക്സിന്‍ കൂടി എടുത്തു. ഇതില്‍ രണ്ടെണ്ണം പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിന്നും ഒന്ന് സ്വകാര്യ ആശുപത്രിയില്‍നിന്നുമാണ് എടുത്തത്.

ജൂണ്‍ ഇരുപത്തേഴിനകം എല്ലാ വാക്സിനുകളും സ്വീകരിച്ചെങ്കിലും പിറ്റേന്നുമുതല്‍ പനി തുടങ്ങി. മങ്കരയിലെ സ്വകാര്യ ആശുപത്രിയിലും തൃശൂര്‍ മെഡിക്കല്‍ കോളേജിലും ചികിത്സ തേടിയെങ്കിലും ശ്രീലക്ഷ്മി കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെ മരണപ്പെടുകയായിരുന്നു.

സംഭവത്തിന് പിന്നാലെ ആരോഗ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം അന്വേഷണത്തിനായി രൂപീകരിച്ച റാപ്പിഡ് റെസ്പോണ്‍സ് ടീം വെള്ളിയാഴ്ച യോഗം ചേര്‍ന്നിരുന്നു. ശ്രീലക്ഷ്മിക്ക് നല്‍കിയ ചികിത്സയുടെ വിശദാംശങ്ങള്‍ യോഗം വിലയിരുത്തി.

കടിച്ച വളര്‍ത്തുനായയ്ക്ക് വാക്സിന്‍ എടുത്തിരുന്നില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. ഇതേ നായ ഉടമയേയും കടിച്ചിരുന്നു. അവര്‍ക്ക് വാക്സിന്‍ ഫലിച്ചിട്ടുമുണ്ട്. ഇക്കാര്യവും വിശകലനം ചെയ്യും.

അന്നേദിവസം നായയുമായി ഇടപെട്ടവരുടെ വിശദാംശങ്ങള്‍ ശേഖരിക്കാനും പ്രത്യേക സംഘം ആലോചിക്കുന്നുണ്ട്. ആരോഗ്യവകുപ്പ് ശ്രീലക്ഷ്മിയുടെ വീട്ടിലെത്തി പ്രതിരോധനടപടി സ്വീകരിച്ചു. രോഗിയുമായും കടിച്ച നായയുമായും ഇടപഴകിയവര്‍ക്ക് പ്രതിരോധകുത്തിവെപ്പ് നല്‍കും. ചികിത്സയ്ക്കിടെ ചെറിയ മുറിവേറ്റ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍ക്കും കുത്തിവെപ്പെടുത്തിട്ടുണ്ട്.

Exit mobile version