മാംഗോ ജ്യൂസ് കുപ്പി വീര്‍ത്ത് പൊട്ടിത്തെറിച്ചു: ജ്യൂസ് മാറ്റി നല്‍കാമെന്ന് കമ്പനി; പൊടാരന്‍ ജ്യൂസ് വില്‍പ്പന നിരോധിച്ചു

കൊല്ലം: മാംഗോ ജ്യൂസ് കുപ്പി വീര്‍ത്ത് പൊട്ടിത്തെറിച്ചു, തുടര്‍ന്ന് കൊല്ലം ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പാനീയത്തിന്റെ വില്‍പ്പന നിരോധിച്ചു. അസ്വാഭാവികമായി കുപ്പി വീര്‍ക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്തെന്ന പരാതിയെ തുടര്‍ന്ന് പൊടാരന്‍ മാംഗോ ജ്യൂസ് എന്ന ഉത്പന്നമാണ് നിരോധിച്ചത്.

വിപണിയില്‍ സുലഭമായി ലഭിക്കുന്ന പാനീയമാണ് പൊടാരന്‍ മാംഗോ ജ്യൂസ് ഉത്പന്നങ്ങള്‍. കഴിഞ്ഞ ദിവസം കണ്ണനല്ലൂരിലെ വ്യാപാരിയായ റിന്‍ഷാദിന്റെ സ്ഥാപനത്തില്‍ വില്‍പ്പനയ്ക്കായി എടുത്തുവച്ചിരുന്ന പ്ലാസ്റ്റിക് കുപ്പികള്‍ അസാധാരണമായി വീര്‍ത്തുപൊട്ടി.

പാനീയങ്ങള്‍ക്ക് ദുര്‍ഗന്ധവും അനുഭവപ്പെട്ടുതുടങ്ങി. വിവരം കമ്പനി അധികൃതരെ വിളിച്ചറിയിച്ചപ്പോള്‍ പകരം ജ്യൂസ് മാറ്റി നല്‍കാമെന്നായിരുന്നു മറുപടി. എന്നാല്‍ മോശം പാനീയം വില്‍പ്പന നടത്തുന്നതിനെതിരെ പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ കമ്പനി അധികൃതര്‍ ഭീഷണിപ്പെടുത്തിയെന്ന് റിന്‍ഷാദ് പറഞ്ഞു. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗത്തെ വിവരമറിയിക്കുകയായിരുന്നു.

പ്രഥമദൃഷ്ട്യാ തന്നെ പാനീയത്തില്‍ കേടുപാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കൂടുതല്‍ പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ തിരുപ്പൂര്‍ ജില്ലയിലെ മലപാളയത്താണ് കമ്പനിയുടെ ആസ്ഥാനം. അഞ്ചോളം ഉത്പന്നങ്ങളാണ് കമ്പനിയുടെ പേരില്‍ മാര്‍ക്കറ്റില്‍ വിറ്റഴിക്കുന്നത്.

Exit mobile version