സാറെ, കേക്ക് കൊടുത്ത് തീർന്നോ…? പ്രതീക്ഷിച്ചതിലും അധികം ആളുകൾ എത്തിയതിനാൽ പലഹാര കിറ്റ് അതിവേഗം തീർന്നുവെന്ന് പോലീസിന്റെ മറുപടി, നിരാശനായി മെയ്‌ജോയുടെ മടക്കം

കൊച്ചി: സാറെ, കേക്ക് കൊടുത്ത് തീർന്നോ…? മുഖ്യമന്ത്രി പിണറായി വിജയന്റെ ചെല്ലാനത്തെ പരിപാടിയിലേയ്ക്ക് എത്തി ഒരു പയ്യന്റെ ചോദ്യമായിരുന്നു ഇത്. ‘മുഖ്യമന്ത്രി വന്നില്ലേ, ഇനി പരിപാടി കഴിഞ്ഞിട്ടു തരുമായിരിക്കും’ എന്ന് അവനെ ആശ്വസിപ്പിച്ചു. എന്നാൽ, പയ്യൻ കേക്ക് കിട്ടുന്നത് എവിടെയെന്ന് അന്വേഷിച്ച് നടപ്പായി. ഒടുവിൽ മുഖ്യമന്ത്രിക്ക് സുരക്ഷാവലയം തീർത്ത പോലീസുകാരുടെ പക്കലിലേയ്ക്ക് മെയ്‌ജോ എന്ന പേരുള്ള ഈ പയ്യൻ എത്തി.

‘കുറച്ച് നൊസ്റ്റാള്‍ജിയ ആയാലോ? ‘ : ആദ്യമായി പോസ്റ്റ് ചെയ്ത വീഡിയോ പങ്ക് വെച്ച് യൂട്യൂബ്

ചെല്ലാനത്ത് അഞ്ചു മാസം മുൻപ് ആരംഭിച്ച ടെട്രാപോഡ് കടൽഭിത്തി നിർമാണത്തിന്റെ ഔപചാരിക ഉദ്ഘാടനമാണ് ചെല്ലാനം സെന്റ് മേരീസ് സ്‌കൂളിൽ നടക്കുന്നത്. എറണാകുളം ജില്ലയിൽ ഉച്ചയോടെ എത്തിയ മുഖ്യമന്ത്രിക്കു കലൂരിലും ചെല്ലാനത്തുമായിരുന്നു പൊതുപരിപാടികൾ. കലൂരിലെ പരിപാടിയിൽ പ്രതിഷേധ പ്രകടനങ്ങൾ ഒന്നുമുണ്ടായില്ലെങ്കിലും തീരപ്രദേശമായ ചെല്ലാനത്ത് പ്രതിഷേധം മുൻകൂട്ടികണ്ടു പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു.

പ്രധാന വേദിയായ സെന്റ് മേരീസ് സ്‌കൂളിൽ അകത്തും പുറത്തും സുരക്ഷയെ മാനിച്ച് നൂറോളം പൊലീസ് അണിനിരന്നിരുന്നു. ഇതിനിടയിലാണ്, മുഖ്യമന്ത്രി സംസാരിക്കുന്നതിനിടയിൽ പൊലീസിനെ അമ്പരിപ്പിച്ചു സ്റ്റേജിനു പിന്നിൽ തെല്ലും ഭയമില്ലാതെ രണ്ടാം ക്ലാസ് വിദ്യാർഥി മെയ്‌ജോ എത്തിയത്. എന്താ ഇവിടെയെന്നു പൊലീസ് ഇത്തിരി കടുപ്പത്തിൽ ചോദിച്ചു. ആ ചോദ്യത്തിൽ പതറാതെ സാറെ, കേക്ക് കൊടുത്തുതീർന്നോ എന്ന് മെയ്‌ജോ ചോദിച്ചു.

കേക്കും സമൂസയും വെള്ളവും അടങ്ങിയ കിറ്റാണു പരിപാടിയിൽ പങ്കെടുക്കുന്നവർക്കായി ഒരുക്കിയിരുന്നത്. മെയ്‌ജോയുടെ ചോദ്യം കേട്ടതും പൊലീസുകാർ പുഞ്ചിരിച്ചു. പ്രതീക്ഷിച്ചതിലേറെ ആളുകൾ പങ്കെടുത്തതിനാലും പൊലീസുകാർ ഉൾപ്പെടെയുള്ളവർ പങ്കിട്ടെടുത്തതിനാലും പലഹാര കിറ്റ് വേഗത്തിൽ തീർന്നിരുന്നു. ഇതൊന്നും അറിയാതെയാണ് മെയ്‌ജോ കേക്ക് അന്വേഷിച്ച് നടന്നത്.

എല്ലാവർക്കും നൽകിയ മധുരക്കിറ്റ് എനിക്ക് കിട്ടിയില്ലെന്നു മെയ്‌ജോ പോലീസുകാരോടു പരാതി പറഞ്ഞു. കിറ്റുകൾ തീർന്നുപോയെന്നു പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞുവെങ്കിലും പിൻവാങ്ങാൻ മെയ്‌ജോ തയാറായില്ല. കർശന സുരക്ഷയൊന്നും കണക്കിലെടുക്കാതെ മുന്നോട്ടു നീങ്ങിയ പയ്യൻ, സംഘാടകരോടും കേക്കുണ്ടോ എന്നന്വേഷിച്ചു. ഒരു പൊതി പോലുമില്ലെന്ന സത്യം സംഘാടകരും പറഞ്ഞതോടെ നിരാശനായാണ് മെയ്‌ജോ മടങ്ങിയത്.

Exit mobile version