പി.ടി തന്നെയാണ് മാര്‍ഗദീപം; പിടി തോമസിന്റെ കല്ലറയിലെത്തി പ്രാര്‍ത്ഥിച്ച് ഉമ തോമസ

കൊച്ചി: തൃക്കാക്കരയിലെ മികച്ച വിജയത്തിന് ശേഷം പിടിയെ കാണാന്‍ ഉപ്പുതോട്ടിലെത്തി ഉമ തോമസ്. ഉപ്പുതോട് സെന്റ് തോമസ് ദേവാലയത്തിലുള്ള പിടി തോമസിന്റെ കല്ലറയിലെത്തി പ്രാര്‍ത്ഥിച്ചു. മക്കളായ വിവേകും വിഷ്ണുവും കോണ്‍ഗ്രസ് നേതാക്കളും അവര്‍ക്കൊപ്പമുണ്ടായിരുന്നു.

പി.ടി. തന്നെയാണ് തനിക്ക് മാര്‍ഗദീപം, പി.ടി.തന്നെയാണ് തന്നെ നയിക്കേണ്ടതെന്നും പ്രാര്‍ഥന നടത്തിയ ശേഷം ഉമാ തോമസ് പറഞ്ഞു. ഓരോ ചുവടുവെപ്പും പി.ടി.യുടെ രീതിയിലായിരിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. പി.ടി.യുടെ വികസന സ്വപ്നങ്ങളും നിലപാടിന്റെ രാഷ്ട്രീയവും തുടരും. എന്നും അദ്ദേഹത്തിന്റെ നിഴലായി കൂടെയിരുന്നിട്ടേയുള്ളൂ.

നൂറ് ശതമാനം ആലോചിച്ചാണ് അദ്ദേഹം തീരുമാനങ്ങള്‍ എടുത്തിരുന്നത്. അദ്ദേഹത്തോട് തനിക്കുള്ള ആരാധനയും ഈ കാരണത്താലാണ്. അദ്ദേഹത്തെ കാണാതെ തനിക്ക് ഒന്നും തുടങ്ങാന്‍ സാധിക്കില്ല എന്നത് കൊണ്ടാണ് ശരീരിക ബുദ്ധിമുട്ടുകള്‍ മാറ്റിവെച്ച് ഉപ്പുതുറയിലെത്തിയതെന്നും ഉമാ തോമസ് പറഞ്ഞു.

ഇടുക്കി ബിഷപ്പ് മാര്‍ ജോര്‍ജ് നെല്ലിക്കുന്നേലിനെയും ഉമ തോമസ് സന്ദര്‍ശിക്കും.
അനുമതി ലഭിക്കുകയാണെങ്കില്‍ അവിടെ സന്ദര്‍ശനം നടത്തിയ ശേഷം ഇടുക്കിയിലെ പ്രധാനപ്പെട്ട നേതാക്കളെ കണ്ട് ഉമ തോമസ് തൃക്കാക്കരയിലേക്ക് മടങ്ങും.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നശേഷം പിടി തോമസിന്റെ ജന്മനാട്ടില്‍ നിന്നാണ് ഉമ തോമസ് പ്രചാരണം ആരംഭിച്ചത്. തെരെഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി പി ടി യെ കാണാന്‍ എത്തുമെന്ന് മാധ്യമങ്ങളോട് ഉമ തോമസ് അന്ന് പറഞ്ഞിരുന്നു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ 25,016 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് ഉമ തോമസിന് ജയം. തൃക്കാക്കര ഇതുവരെ കണ്ടതിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസിന്റെ ഏക വനിതാ എംഎല്‍എയായി ഉമ നിയമസഭയിലേക്ക് എത്തുന്നത്.

2011 ബെന്നി ബെഹ്നാന്‍ മത്സരിക്കുമ്പോള്‍ 22,406 ആയിരുന്നു ഭൂരിപക്ഷം. 2021 പി.ടി.തോമസ് മത്സരിക്കുമ്പോള്‍ 14,329 വോട്ടുകളായിരുന്നു ഭൂരിപക്ഷം നേടിയിരുന്നത്. ആ റെക്കോര്‍ഡുകളാണ് ഉമ തോമസ് തകര്‍ത്തത്. ഏറെ സൗമ്യതയോടെയും പക്വതയോടെയുമാണ് ഉമ തോമസ് വോട്ടര്‍മാരെ സമീപിച്ചത്. അപ്പോഴും എല്‍ഡിഎഫിനെ 99ല്‍ നിര്‍ത്തുമെന്നും അവര്‍ ഉറച്ച ശബ്ദത്തോടെ പറഞ്ഞുകൊണ്ടിരുന്നു. പി.ടി ചെയ്തത് പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് അവര്‍ ആവര്‍ത്തിച്ചു.

Exit mobile version