എല്ലാ തൊഴിലിനും മഹത്ത്വമുണ്ട്! ‘ഗാന്ധിജി പോലും കക്കൂസ് വൃത്തിയാക്കിയിട്ടില്ലേ, പിന്നെ എനിക്ക് ചെയ്താലെന്താ’; ടോയ്ലറ്റ് ക്ലീനറുടെ ജോലിയില്‍ കയറി നടന്‍ ഉണ്ണി രാജന്‍

കണ്ണൂര്‍: ‘മറിമായം’ സീരിയലിലൂടെയും തൊണ്ടി മുതലും ദൃക്സാക്ഷിയും, ഓപ്പറേഷന്‍ ജാവ, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ തുടങ്ങിയ സിനിമകളിലൂടെയും കുടുകുടെ ചിരിപ്പിച്ച പ്രിയതാരം ഉണ്ണിരാജ് ഉദ്യോഗാര്‍ത്ഥിയായി എത്തിയപ്പോള്‍ ഇന്റര്‍വ്യൂ ബോര്‍ഡ് ശരിക്കും ഞെട്ടി. സ്‌ക്രീനില്‍ ചിരിപ്പിക്കുന്ന പ്രിയ താരം ചെറുവത്തൂര്‍ സ്വദേശി ഉണ്ണിരാജ് ആണ് ഉദ്യോഗാര്‍ഥിയായി എത്തിയത്.

എംപ്ലോയ്മെന്റ് കാര്‍ഡ് ഉള്‍പ്പെടെ സര്‍ട്ടിഫിക്കറ്റുകളുടെ ചെറിയ പരിശോധന നടത്തിയ ശേഷം അവര്‍ ഉണ്ണിരാജനോട് ചോദിച്ചു. ”ഈ ജോലിയെക്കുറിച്ച് അറിഞ്ഞു തന്നെയാണോ അപേക്ഷിച്ചത്?”.

‘അതെ’ എന്നു പറഞ്ഞ ഉണ്ണിയോട് ജോലിയെക്കുറിച്ച് അവര്‍ വ്യക്തമായി പറഞ്ഞുകൊടുത്തു. ബ്രിട്ടീഷ് കാലത്തേയുള്ള ‘സ്‌കാവഞ്ചര്‍’ എന്ന പോസ്റ്റാണിത്. പേരിന് മാറ്റമില്ലെങ്കിലും ഇന്ന് ആ തൊഴില്‍ നിലവിലില്ല. പകരം ശൗചാലയം വൃത്തിയാക്കലാണ് തൊഴില്‍.

കാസര്‍കോട് ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ ടോയ്ലറ്റ് ക്ലീനറുടെ ഒഴിവിലേക്കാണ് അപേക്ഷ വിളിച്ചിട്ടുള്ളത്. അവിടെ പത്തോളം ടോയ്ലറ്റ് കാണും. ‘കുറച്ച് ബുദ്ധിമുട്ടുള്ള തൊഴിലാണ്. ഒരു ഒഴിവിലേക്ക് അഭിമുഖത്തിനെത്തിയ പതിനൊന്നുപേരില്‍ ഒരാളാണ് ഉണ്ണിരാജന്‍. ചെറിയ ശമ്പളമാണെങ്കിലും സ്ഥിരംതൊഴിലാണ്. പ്രമോഷന്‍ ലഭിച്ചാല്‍ സ്വീപ്പറും പിന്നെ അറ്റന്‍ഡറും ഒക്കെയായിപ്പോകാന്‍ സാധ്യതയുണ്ട്” ഇത്രയും പറഞ്ഞശേഷം ബോര്‍ഡംഗങ്ങള്‍ ഉണ്ണിരാജന്റെ മുഖത്തേക്ക് നോക്കി.

”ഒരു ജോലി എന്റെ സ്വപ്നമാണ് സര്‍. കുറച്ച് സമയംമുന്‍പ് പുറത്തുനില്‍ക്കുന്ന എല്ലാവരും എന്റെ സെല്‍ഫിയെടുത്തു. അവര്‍ക്ക് ഞാന്‍ വിഐപി പക്ഷേ, സ്ഥിരമായ തൊഴിലില്ലല്ലോ. സീരിയിലില്‍ നിന്ന് അത്ര വരുമാനമൊന്നും ലഭിക്കില്ല. ജോലിക്കിടെ വീണു പരിക്കേറ്റതിനാല്‍ ശരീരസ്ഥിതിയും മെച്ചമല്ല. പിന്നെ എല്ലാ തൊഴിലിനും അതിന്റെ മഹത്ത്വമുണ്ട്. ഗാന്ധിജി പോലും കക്കൂസ് വൃത്തിയാക്കിയിട്ടില്ലേ. ഞാനല്ലെങ്കില്‍ മറ്റൊരാള്‍ ഇത് ചെയ്യേണ്ടതല്ലേ. പിന്നെ എനിക്ക് ചെയ്താലെന്താ.” ഉണ്ണിരാജന്‍ മറുപടി നല്‍കി.

Read Also: ‘ഒരു ഇഷ്ടിക പോലും ഇടാന്‍ സമ്മതിക്കില്ല’: തമിഴ്നാട്ടില്‍ ലുലു മാള്‍ അനുവദിക്കില്ലെന്ന് ബിജെപി

മാത്രമല്ല, ഉണ്ണിയ്ക്ക് തന്നെ ആ തൊഴില്‍ ലഭിച്ചു. ശനിയാഴ്ചയാണ് ഉണ്ണിരാജന് രജിസ്‌ട്രേഡായി ജോലിക്കുള്ള ഉത്തരവ് ലഭിച്ചത്. തിങ്കളാഴ്ച ജോലിയില്‍ ചേരും. ചേരും. ”ഭാഗ്യംകൊണ്ട് ലഭിച്ചു. ആത്മാര്‍ഥമായിത്തന്നെ ജോലി ചെയ്യും”എന്നാണ് ജോലി ലഭിച്ചതിന് പിന്നാലെ ഉണ്ണി പറഞ്ഞത്.

ഇരുപത്തിയഞ്ചു വര്‍ഷത്തോളമായി കലോത്സവ വേദികള്‍ക്കായി മോണോആക്റ്റ്, നാടകം, സ്‌കിറ്റ് പരിശീലകനായിരുന്നു ഉണ്ണിരാജ്. പിന്നീട് മറിമായം സീരിയലിലും ഒരുപിടി സിനിമകളിലും വേഷമിട്ടു.

Exit mobile version