സുകുമാരന്‍ നായര്‍ പിതൃതുല്യന്‍, അനുഗ്രഹം തേടി ഉമാ തോമസ് എന്‍എസ്എസ് ആസ്ഥാനത്ത്

കോട്ടയം: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ് അനുഗ്രഹം തേടി എന്‍എസ്എസ് ആസ്ഥാനത്ത് എത്തി.
രാവിലെയാണ് ഉമാ തോമസ് ചങ്ങനാശ്ശേരി പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് എത്തിയത്. ഉമാ തോമസ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ചയും നടത്തി.

സുകുമാരന്‍ നായര്‍ പിതൃതുല്യനാണെന്നും അനുഗ്രഹം വാങ്ങാനാണ് പെരുന്നയില്‍ എത്തിയതെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ഉമാ തോമസ് പറഞ്ഞു. പിടിയുമായി ആത്മബന്ധമുള്ളയാളാണ് സുകുമാരന്‍ നായരെന്നും അവര്‍ പറഞ്ഞു.

അതേസമയം, മത- സാമുദായിക വോട്ടുകള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന്റെ പെരുന്ന സന്ദര്‍ശനത്തിന് പ്രധാന്യമേറെയാണ്.
എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് കീഴിലുള്ള ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ദന്‍ ജോ ജോസഫിനെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയിരിക്കുന്നത്.

മെയ് 31നാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്. ജൂണ്‍ മൂന്നിന് വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും. ബുധനാഴ്ച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനമിറക്കും. മെയ് 11 ആണ് പത്രിക നല്‍കാനുള്ള അവസാന തീയതി. മെയ് 16 വരെയാണ് പത്രിക പിന്‍വലിക്കാന്‍ അനുവദിക്കുക. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മുന്നണികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ശക്തമാക്കി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 14,329 വോട്ടുകള്‍ക്കാണ് പിടി തോമസ് ജയിച്ചു കയറിയത്.

Exit mobile version