ബസ്,ഓട്ടോ,ടാക്‌സി നിരക്ക് വര്‍ധിപ്പിച്ചു: ബസ്സിന് മിനിമം പത്ത് രൂപ, ഓട്ടോയ്ക്ക് 30 രൂപ

തിരുവനന്തപുരം: സംസ്ഥാനത്തെ ബസ് – ഓട്ടോ – ടാക്‌സി നിരക്ക് വര്‍ധിപ്പിച്ചു.
ബസ്സിന് മിനിമം ചാര്‍ജ് എട്ടുരൂപയില്‍ നിന്ന് പത്ത് രൂപയായും ഓട്ടോയുടെ നിരക്ക് മിനിമം ചാര്‍ജ് 25 രൂപയായിരുന്നത് 30 രൂപയാക്കിയുമാണ് വര്‍ധിപ്പിച്ചത്.

വിദ്യാര്‍ത്ഥികളുടെ നിരക്ക് ഉയര്‍ത്തണമെന്ന ബസുടമകളുടെ ആവശ്യം ശക്തമാണെന്നും, ഇത് അന്യായമെന്ന് പറയാനാകില്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഇക്കാര്യം പരിശോധിക്കാന്‍ കമ്മീഷനെ വയ്ക്കാനാണ് എല്‍ഡിഎഫ് യോഗത്തില്‍ ഉണ്ടായ തീരുമാനം. ഈ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കും.

ഓട്ടോ ചാര്‍ജ് രണ്ട് കിലോമീറ്ററിന് 30 രൂപ വരെയാവും. കിലോമീറ്ററിന് 12 രൂപയില്‍ നിന്ന് 15 രൂപയായി നിരക്ക് ഉയര്‍ത്തും. ടാക്‌സി നിരക്ക് 1500 സിസിക്ക് താഴെയുള്ള കാറുകള്‍ മിനിമം നിരക്ക് 200 രൂപയും 1500 സിസിക്ക് മുകളില്‍ 225 രൂപയുമായിരിക്കും. പുതുക്കിയ യാത്രനിരക്ക് അടിസ്ഥാനമാക്കിയുള്ള ഉത്തരവ് ഉടനെ ഇറക്കുമെന്നും ഇതോടെ പുതുക്കിയ യാത്രാനിരക്കുകള്‍ നിലവില്‍ വരുമെന്നും ഗതാഗതമന്ത്രി പറഞ്ഞു.

വെയിറ്റിംഗ് ചാര്‍ജ്, രാത്രി യാത്രാ എന്നിവയുമായി ബന്ധപ്പെട്ട് ഓട്ടോ ടാക്‌സി നിരക്ക് ഘടനയില്‍ മാറ്റമില്ലെന്ന് മന്ത്രി വിശദീകരിച്ചു. ഓട്ടോ മിനിമം ചാര്‍ജിന്റെ ദൂരം ഒന്നര കിലോമീറ്ററില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ ആക്കി ഉയര്‍ത്തി. സര്‍ക്കാര്‍ തീരുമാനമെടുത്താല്‍ അത് എല്ലാവര്‍ക്കും ബാധകമാണെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. ഇന്ധന നിരക്ക് വര്‍ദ്ധിക്കുന്നതിന് ആനുപാതികമായ വര്‍ദ്ധനവല്ല ഏര്‍പ്പെടുത്തിയതെന്നും മന്ത്രി വ്യക്തമാക്കി.

Exit mobile version