ചങ്ങനാശ്ശേരിയിൽ മകളെ യാത്രയാക്കാനെത്തിയ അച്ഛൻ തീവണ്ടിയിൽ നിന്ന് കാൽവഴുതി വീണ് മരിച്ചു; അപകടം കണ്ട് ചാടിയിറങ്ങിയ മകൾക്ക് ഗുരുതര പരിക്ക്

ചങ്ങനാശ്ശേരി: മകളെ യാത്രയാക്കാനെത്തിയ പിതാവിന് തീവണ്ടിയിൽ നിന്ന് കാൽവഴുതിവീണ് ദാരുണാന്ത്യം. ചങ്ങനാശ്ശേരി പാലാത്രച്ചിറ പാലാത്ര അലക്‌സ് സെബാസ്റ്റ്യൻ (വിമുക്തഭടൻ, ജോമിച്ചൻ-62) ആണ് മരിച്ചത്. അച്ഛൻ അപകടത്തിൽപ്പെടുന്നതുകണ്ട് ഓടുന്ന ട്രെയിനിൽനിന്ന് ഇറങ്ങാൻ ശ്രമിച്ച മകൾക്കും സാരമായി പരിക്കേറ്റു. 21കാരയായ അൻസയ്ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ട് 4.30-ന് ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് അപകടം.

ചൈനയിൽ വീണ്ടും പിടിമുറുക്കി കൊവിഡ്; വ്യാപനം അതിരൂക്ഷമായി തുടരുന്നു! 13 നഗരങ്ങൾ ലോക്ക്ഡൗണിലേയ്ക്ക്, പടരുന്നത് ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങൾ

എറണാകുളം രാജഗിരി കോളേജിൽ എൻജിനീയറിങ് വിദ്യാർഥിനിയാണ് അൻസ. അവിടേയ്ക്കുപോകാനാണ് അൻസ എത്തിയത്. യാത്രയാക്കാനാണ് പിതാവ് അലക്‌സ് എത്തിയത്. ഐലൻഡ് എക്സ്പ്രസ്സിൽ ലഗേജുകൾ വെച്ചിട്ട് തിരിച്ചിറങ്ങാൻ തുടങ്ങുമ്പോഴേയ്ക്കും തീവണ്ടി സ്റ്റേഷൻ വിട്ടുതുടങ്ങിയിരുന്നു. ഇതിനിടെ, അലക്‌സ് സെബാസ്റ്റ്യൻ കാൽവഴുതി ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലേയ്ക്ക് വീഴുകയായിരുന്നു.

അപകടംകണ്ട അൻസയും ചാടിയിറങ്ങാൻ ശ്രമിക്കവേ പ്ലാറ്റ്‌ഫോമിലേയ്ക്ക് വീണ് പരിക്കേൽക്കുകയായിരുന്നു. അലക്‌സ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. അൻസയെ ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിലും പിന്നീട് ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. റെയിൽവേ പോലീസാണ് ഇരുവരേയും ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചത്. അലക്‌സിന്റെ ഭാര്യ മറിയാമ്മ. മകൻ: അമൽ (ദുബായ്).

Exit mobile version