ഭര്‍ത്താവിന്റെയും മകന്റെയും വേര്‍പാട്: ജീവിതം ചോറ്റാനിക്കര അമ്മയ്ക്കായി മാറ്റിവച്ചു; ഒടുവില്‍ 60 സെന്റ് സ്ഥലവും ദേവിക്ക് സമര്‍പ്പിച്ച് ഭക്ത

ചോറ്റാനിക്കര: ചോറ്റാനിക്കര ദേവിക്ക് 60 സെന്റ് സ്ഥലം കാണിക്കയായി സമര്‍പ്പിച്ച് ഭക്ത. ചേര്‍ത്തല സ്വദേശിനി ശാന്ത എല്‍ പിള്ളയാണ് മരണ ശേഷം തന്റെ പേരിലുള്ള സ്ഥലം ദേവിക്ക് കാണിക്കയായി സമര്‍പ്പിച്ചത്.

20 വര്‍ഷത്തോളം ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ സൗജന്യമായി സേവനം ചെയ്ത ശാന്ത ചേര്‍ത്തല പള്ളിപ്പുറത്തെ 60 സെന്റ് സ്ഥലമാണ് നല്‍കിയത്. ഒരു മാസം മുമ്പാണ് ശാന്ത മരിച്ചത്.

ചോറ്റാനിക്കര ഉത്സവത്തിന്റെ പൂരം നാളായ ഇന്നലെ സഹോദരി ലക്ഷ്മി പി പിള്ള ക്ഷേത്രത്തിലെത്തി വില്‍പത്രം കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വി. നന്ദകുമാറിന് കൈമാറി.

അപകടത്തില്‍ ഏക മകന്‍ മരിച്ചതോടെ ശാന്തയും ഭര്‍ത്താവും ചോറ്റാനിക്കരയിലേക്കു താമസം മാറ്റി മുഴുവന്‍ സമയവും ക്ഷേത്രത്തില്‍ സേവനം ചെയ്യുകയായിരുന്നു. ഭര്‍ത്താവിന്റെ വിയോഗ ശേഷവും ശാന്ത ഇവിടെ തുടര്‍ന്നു.

എന്നാല്‍ ശാരീരിക അവശതകള്‍ അലട്ടിയതോടെ സഹോദരിയുടെ വീട്ടിലേക്കു താമസം മാറ്റി. ഇതിനിടയിലാണു തന്റെ പേരിലുള്ള സ്ഥലം ദേവിക്കു സമര്‍പ്പിക്കാന്‍ വില്‍പത്രം എഴുതി തയ്യാറാക്കിയത്. ഒരു മാസം മുന്‍പാണ് ശാന്ത മരണത്തിനു കീഴടങ്ങിയത്.

ദേവസ്വം ബോര്‍ഡ് അംഗം വി.കെ. അയ്യപ്പന്‍, കമ്മിഷണര്‍ എന്‍. ജ്യോതി, അസി. കമ്മിഷണര്‍ ബിജു ആര്‍. പിള്ള, മാനേജര്‍ എം.ജി. യഹുലദാസ് എന്നിവരും സന്നിഹിതരായിരുന്നു.

Exit mobile version