പാർട്ടി വിട്ടതിന് യുവാവിനെ കെട്ടിതൂക്കി മർദിച്ചു: എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ

കൊണ്ടോട്ടി : എസ്ഡിപി ഐ വിട്ടതിന് യുവാവിനെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദിച്ചു. യുവാവിനെ മർദിച്ച വധിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു.

പുളിക്കൽ ചെറുകാവ് കൂണ്ടേരിയാലുങ്ങൽ കോടംവീട്ടിൽ നൗഷാദ്(36), പള്ളിക്കൽ റൊട്ടി പീടികകുണ്ട് മുസ്തഫ(40) ആണൂർ പള്ളിക്കൽ ബസാർ ചാലെപാടി സഹീർ (40) എന്നിവരാണ് അറസ്റ്റിലായത്. കൊണ്ടോട്ടി ഡി വൈ എസ് പി അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് മൂവരെയും അറസ്റ്റ് ചെയ്തത്.

പള്ളിക്കൽ സ്വദേശി മുജീബ് റഹ്‌മാനാ(40)ണ് മർദനത്തിനിരയായത്. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കഴിഞ്ഞമാസം 20നാണ് മുജീബ് ഹ്‌മാനെ വീട്ടിൽനിന്നും തട്ടിക്കൊണ്ട്‌പോയി കരിപ്പൂരിലെ എസ്ഡിപിഐയുടെ ഒരു പ്രമുഖ നേതാവിന്റെ വീട്ടിൽ എത്തിച്ച് നഗ്‌നനാക്കി കെട്ടിത്തൂക്കി ക്രൂരമായി മർദിച്ചത്. അവശനായ മുജീബ് വെള്ളം ചോദിച്ചപ്പോൾ മൂത്രം കുടിപ്പിച്ചതായും പോലീസ് പറയുന്നു.

മാരകമായി പരുക്കേറ്റ ഇയാളെ പുലർച്ചെ വീട്ടിൽ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു. സംഭവം പോലീസിൽ പരാതിപ്പെട്ടാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം മടങ്ങിയത്. ഭീഷണി ഭയന്ന് പോലീസിൽ പരാതി നൽകിയിരുന്നില്ല.എന്നാൽ കഴിഞ്ഞ ചൊവ്വാഴ്ച അർധരാത്രി മുഖംമൂടി ധരിച്ച അഞ്ചംഗ സംഘം ഇയാളുടെ വീട്ടിലെത്തി വധഭീഷണി മുഴക്കുകയും ചെയ്തു. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. ഇതോടെ പോലീസ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് പ്രതികളെ പിടികൂടുകയായിരുന്നു.

Exit mobile version