കോട്ടയം: നവദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തലയോലപ്പറമ്പിലാണ് സംഭവം. മറവൻ തുരുത്ത് കുലശേഖരമംഗലം സ്വദേശി ശ്യാം പ്രകാശും ഭാര്യ അരുണിമയുമാണ് ജീവനൊടുക്കിയത്. വീട്ടിലെ രണ്ട് മുറികളിലായിട്ടാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
പെയിന്റിംഗ് തൊഴിലാളിയായ ശ്യാമും അയൽവാസിയായ അരുണിമയും ദീർഘകാലത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്. അഞ്ചു മാസം മുൻപായിരുന്നു വിവാഹം. കഴിഞ്ഞ ദിവസം ശ്യാംപ്രകാശ് സമീപത്ത് താമസിക്കുന്ന അമ്മാവനായ ബാബുവിനോട് വിനോദയാത്ര പോകാൻ കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കാർ നൽകാൻ അമ്മാവൻ കൂട്ടാക്കിയില്ല.
ഇതിൽ പ്രകോപിതനായ ശ്യാം അമ്മാവന്റെ വീട്ടിലെത്തി കാർ അടിച്ചു പൊളിക്കുകയായിരുന്നു. ഇതു കണ്ട ബാബു തൽക്ഷണം കുഴഞ്ഞു വീഴുകയും ആശുപത്രിയിലാവുകയും ചെയ്തു. ഇതോടെ കാർ തല്ലിതകർത്തതിനും വീട്ടിൽ അതിക്രമിച്ചു കയറിയതിനും ശ്യാമിനെതിരെ ബാബുവിന്റെ ഭാര്യ പോലീസിൽ പരാതി നൽകി.
രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം ശ്യം വരുത്തിയെന്നാണ് ഭാര്യ നൽകിയ പരാതിയിൽ ആരോപിച്ചിരുന്നത്. നഷ്ടപരിഹാരം നൽകേണ്ടി വരുമെന്ന് വന്നതോടെ ശ്യാമും ഭാര്യയും കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇതാണ് ആത്മഹത്യയിലേയ്ക്കും നയിച്ചത്.