സ്ലീപ്പര്‍ ടിക്കറ്റ് ഇല്ലെന്ന് ആരോപിച്ച് ട്രെയിന്‍ യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടിയ സംഭവം: എഎസ്ഐ എംസി പ്രമോദിന് സസ്പെന്‍ഷന്‍

കണ്ണൂര്‍:കണ്ണൂരില്‍ ട്രെയിന്‍ യാത്രക്കാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ എഎസ്ഐ എംസി പ്രമോദിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. ഇന്റലിജന്‍സ് എഡിജിപിയാണ് നടപടി സ്വീകരിച്ചത്.

നേരത്തെ ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണമാരംഭിക്കാനും ഡ്യൂട്ടിയില്‍ നിന്ന് മാറ്റാനും തീരുമാനിച്ചിരുന്നു. സംഭവത്തില്‍ യാത്രക്കാരുടെയുള്‍പ്പെടെ മൊഴി രേഖപ്പെടുത്തി എസ്പിക്ക് അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയതിനു പിന്നാലെയായിരുന്നു നടപടി.

വകുപ്പ് തല അന്വേഷണത്തിന് ശേഷമായിരിക്കും ഇയാള്‍ക്കെതിരായ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുകയെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. യാത്രക്കാരനോട് ക്രൂരമായി പെരുമാറിയ എഎസ്ഐക്കെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്.

ഇന്നലെ രാത്രിയാണ് മാവേലി എക്സ്പ്രസില്‍ സ്ലീപ്പര്‍ ടിക്കറ്റ് കൈയിലില്ലെന്ന് ആരോപിച്ച് യാത്രക്കാരനെ പോലീസ് നിലത്ത് ബൂട്ടിട്ട് ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തത്. ട്രെയിനില്‍ പോലീസിന്റെ രാത്രികാല പരിശോധനയ്ക്കിടെയാണ് സംഭവം.

പരിശോധനയ്ക്കെത്തിയ പോലീസുകാര്‍ ടിക്കറ്റ് ചോദിച്ചപ്പോള്‍ സെക്കന്‍ഡ് ക്ലാസ് ടിക്കറ്റ് മാത്രമേയുള്ളൂവെന്ന് യാത്രക്കാരന്‍ പറഞ്ഞു. ഇതിന് പിന്നാലെയായിരുന്നു മര്‍ദനം. എഎസ്ഐ പ്രമോദാണ് യാത്രക്കാരനെ പ്രകോപനമൊന്നുമില്ലാതെ മര്‍ദിച്ചത്. യാത്രക്കാരനെ പോലീസ് ബൂട്ടിട്ട് ചവിട്ടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.

Read Also: കാറ്റ് ആഞ്ഞ് വീശി, തട്ടിലെ ‘ഭാഗ്യ’ത്തെ പറപ്പിച്ചു: സഹായഹസ്തവുമായി വഴി സഹയാത്രികര്‍

സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു. ഇതിനു പിന്നാലെയാണ് പ്രമോദിനെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള നടപടി വരുന്നത്.

ട്രെയിനിലെ ക്രൂരമായ മര്‍ദനത്തിനു പുറമെ തലശ്ശേരി സ്റ്റേഷനിലെത്തിയപ്പോള്‍ യാത്രക്കാരനെ വലിച്ചിറക്കി പുറത്തിട്ടുവെന്നും പരാതിയുണ്ട്. എന്നാല്‍, ഡ്യൂട്ടി മാത്രമാണ് ചെയ്തതെന്നും യാത്രക്കാരന്‍ മദ്യലഹരിയിലായിരുന്നുവെന്നുമാണ് എഎസ്ഐ പ്രമോദ് പ്രതികരിച്ചത്.

സംഭവത്തില്‍ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്നും കുറ്റം ചെയ്തതായി തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്നും കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഇളങ്കോവന്‍ പറഞ്ഞു.

Exit mobile version