കിഴക്കമ്പലം കിറ്റെക്‌സ് സംഭവം: മുഴുവന്‍ അതിഥി തൊഴിലാളികളെയും വേട്ടയാടരുത്; സ്പീക്കര്‍

തിരുവനന്തപുരം: എറണാകുളം കിഴക്കമ്പലത്ത് അതിഥി തൊഴിലാളികള്‍ പോലീസിനെ ആക്രമിച്ച സംഭവത്തിന്റെ പേരില്‍ സംസ്ഥാനത്തെ അതിഥി തൊഴിലാളികളെ വേട്ടയാടുന്ന സ്ഥിതിയുണ്ടാകരുതെന്ന് സ്പീക്കര്‍ എംബി രാജേഷ്.

ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ അങ്ങനെ കണ്ടാല്‍ മതി. അല്ലാതെ അതിഥി തൊഴിലാളികളെയാകെ അങ്ങനെ മുദ്ര കുത്തുന്നത് ശരിയല്ലെന്നും സ്പീക്കര്‍ പറഞ്ഞു.
25 ലക്ഷത്തോളം അതിഥി തൊഴിലാളികള്‍ കേരളത്തിലുണ്ട്. അവരെല്ലാവരും അങ്ങനെയല്ലല്ലോ. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ അവരെ വേട്ടയാടുന്നത് ശരിയല്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.

കിഴക്കമ്പലത്ത് ക്രിസ്മസ് കരോളിനെ ചൊല്ലിയാണ് കിറ്റക്‌സിലെ തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ഇടപെടാനെത്തിയ പോലീസിനെ തൊഴിലാളികള്‍ ആക്രമിക്കുകയായിരുന്നു. കുന്നത്തുനാട് പോലീസിന്റെ രണ്ട് വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു. ഒരു വാഹനത്തിന് തീയിട്ടു. സംഘര്‍ഷത്തില്‍ സിഐ അടക്കം അഞ്ചു പോലീസുകാര്‍ക്ക് പരിക്കേറ്റു.

അക്രമത്തിന് പിന്നാലെ തൊഴിലാളികളുടെ ക്യാമ്പില്‍ പോലീസ് റെയ്ഡ് നടത്തി. 156 അതിഥി തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തു. തൊഴിലാളികളുടെ അതിക്രമം അപ്രതീക്ഷിതമായിരുന്നുവെന്ന് കിറ്റെക്‌സ് എംഡി സാബു ജേക്കബ് പ്രതികരിച്ചു.

തൊഴിലാളികള്‍ മയക്കുമരുന്ന് ഉപയോഗിച്ചതാകാം. ഒരു വിഭാഗം തൊഴിലാളികള്‍ കരോള്‍ നടത്തിയപ്പോള്‍ മറ്റൊരു കൂട്ടര്‍ എതിര്‍ത്തതോടെയാണ് സംഘര്‍ഷം തുടങ്ങിയതെന്ന് സാബു ജേക്കബ് പറഞ്ഞു.

‘ഇന്നലെ നടന്ന സംഭവം അപ്രതീക്ഷിതമാണ്. ഞാന്‍ സ്ഥലത്തുണ്ടായിരുന്നില്ല. ആയിരത്തിലധികം പേര്‍ ആ ക്വാര്‍ട്ടേഴ്‌സിലുണ്ട്. ഇരുപതോ മുപ്പതോ പേര്‍ ചേര്‍ന്ന് ക്രിസ്മസ് കരോള്‍ നടത്താന്‍ തീരുമാനിച്ചു. ഇത് മറ്റു തൊഴിലാളികള്‍ എതിര്‍ത്തു. അവര്‍ക്ക് ഉറങ്ങാന്‍ സാധിക്കുന്നില്ലെന്ന് പറഞ്ഞ് പരാതിയായി, തര്‍ക്കമായി, ഏറ്റുമുട്ടലായി. അപ്പോള്‍ അവിടെയുണ്ടായിരുന്ന സെക്യൂരിറ്റിക്കാരും സൂപ്രവൈസര്‍മാരും ഇടപെട്ടു. അവരെയും തൊഴിലാളികള്‍ ആക്രമിച്ചു. ഞങ്ങളുടെ നിയന്ത്രണത്തില്‍ നില്‍ക്കാതെ വന്നപ്പോള്‍ പോലീസിനെ വിളിച്ചു. ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോ ആദ്യം കരുതിയത് മദ്യത്തിന്റെ ലഹരിയിലാണെന്നാണ്. പരിശോധനയില്‍ മദ്യക്കുപ്പിയൊന്നും കണ്ടെത്താനായില്ല. വേറെ എന്തോ മയക്കുമരുന്ന് ഉപയോഗിച്ചെന്നാണ് തോന്നുന്നത്. ആദ്യമായിട്ടാണ് ഇങ്ങനെയൊരു സംഭവം.

കഞ്ചാവിന്റെ ചെറിയ പൊതികളൊക്കെ കണ്ടെത്തിയിട്ടുണ്ട് മുന്‍പ്. അതുടനെ തന്നെ പോലീസിന് കൈമാറിയിട്ടുണ്ട്. യഥാര്‍ഥ പ്രതികളെ കണ്ടെത്താന്‍ പോലീസിനെ സഹായിക്കും. ഭാഷയുടെ പ്രശ്‌നമൊക്കെയുള്ളതുകൊണ്ട് പോലീസിനത് ശ്രമകരമായ ജോലിയാണ്. എല്ലാ സിസിടിവികളും പരിശോധിച്ച് പ്രതികളെ കണ്ടെത്തും’- സാബു ജേക്കബ് പറഞ്ഞു.

Exit mobile version