വൈറലാകാന്‍ അല്ല! ആഗ്രഹത്തിന് എടുത്ത ഫോട്ടോയാണ്: പോലീസ് യൂണിഫോമിനെ അപമാനിച്ചിട്ടില്ല; വിവാദ സേവ് ദ ഡേറ്റില്‍ പ്രതികരിച്ച് എസ്‌ഐ

കോഴിക്കോട്: പോലീസ് യൂണിഫോമിലെ എസ്‌ഐയുടെ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളില്‍ വിവാദമായിരുന്നു. കോഴിക്കോട് സിറ്റി പരിധിയിലെ പോലീസ് സ്റ്റേഷനിലെ വനിതാ പ്രിന്‍സിപ്പല്‍ എസ്‌ഐയാണ് ഔദ്യോഗിക യൂണിഫോമിട്ട് സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ട് നടത്തിയത്.

ഔദ്യോഗിക യൂണിഫോമിലുള്ള ഫോട്ടോകള്‍ പോസ്റ്റ് ചെയ്യരുതെന്ന് 2015ല്‍ ഡിജിപിയുടെ ഉത്തരവുണ്ട്. ഈ ഉത്തരവ് ലംഘിച്ചതിന്റെ പേരിലാണ് എസ്‌ഐ വിമര്‍ശനങ്ങള്‍ നേരിടുന്നത്.

അതേസമയം, ഫോട്ടോഷൂട്ട് നടത്തിയതില്‍ പോലീസ് സേനയ്ക്കിടയില്‍ തന്നെ പ്രതിഷേധം പുകഞ്ഞിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ വിശദീകരണവുമായി പ്രിന്‍സിപ്പള്‍ എസ്.ഐ തന്നെ രംഗത്ത് എത്തിയിരിക്കുന്നു.

സ്വകാര്യ ആല്‍ബത്തില്‍ സൂക്ഷിക്കാനായി ഒരു ആഗ്രഹത്തിന്റെ പുറത്ത് എടുത്ത ഫോട്ടോയാണിതെന്നാണ് എസ്‌ഐ മനോരമന്യൂസിനോട് വ്യക്തമാക്കിയിരിക്കുന്നത്. ‘ഞാനോ എന്റെ ഭര്‍ത്താവോ ഈ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടില്ല. ഫോട്ടോഗ്രാഫര്‍ പബ്ലിസിറ്റിക്കായി ചിത്രം അവരുടെ പേജില്‍ ഷെയര്‍ ചെയ്തിരുന്നു, അങ്ങനെയാണ് വൈറലായത്’- എസ്.ഐ പറഞ്ഞു.

‘ഫോട്ടോ എടുക്കുന്ന സമയത്ത് തന്നെ ഇത് ഷെയര്‍ ചെയ്യരുതെന്ന് പറഞ്ഞതാണ്, അവര്‍ അത് അനുസരിച്ചില്ല. എന്നെ ടാഗ് ചെയ്യാതിരുന്നത് കൊണ്ട് പേജിലിട്ടിരുന്ന കാര്യം ഞാനും അറിഞ്ഞില്ല. രണ്ടാം തീയതിയായിരുന്നു എന്റെ വിവാഹം. വിവാഹത്തിന്റെ തിരക്കിലായത് കാരണം സമൂഹമാധ്യമങ്ങള്‍ ശ്രദ്ധിക്കാനും സാധിച്ചില്ല. രണ്ട് ദിവസം മുന്‍പ് സിഐ വിളിച്ചപ്പോഴാണ് വിവരം അറിയുന്നത്’- എസ്‌ഐ പറഞ്ഞു.

‘പോലീസ് യൂണിഫോമിനെ അപമാനിക്കണമെന്ന് ചിന്തിച്ചിട്ട് പോലുമില്ല. ഭര്‍ത്താവിനൊപ്പം യൂണിഫോമിലൊരു ഫോട്ടോ വേണമെന്നൊരു ആഗ്രഹം തോന്നി എടുത്തതാണ്. ഇപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു. രണ്ട് ദിവസമായി ഞാന്‍ ഫോണ്‍ സ്വിച്ച്ഓഫ് ചെയ്തിരിക്കുകയായിരുന്നു’- എസ്.ഐ പറഞ്ഞു.

ചിത്രങ്ങള്‍ കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ആദ്യം പോലീസുകാരുടെ വാട്‌സാപ്പ് ഗ്രൂപ്പിലാണ് ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. പിന്നീട് മറ്റ് സമൂഹമാധ്യമങ്ങളിലും ചിത്രം വൈറലായി. യൂണിഫോമിലെ രണ്ട് സ്റ്റാറുകളും സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് എന്നെഴുതിയ നെയിം പ്ലേറ്റും എസ്ഐ ആയിരിക്കെ ലഭിച്ച മെഡലുകളും യൂണിഫോമിലണിഞ്ഞുകൊണ്ടാണ് എസ്ഐ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.

Exit mobile version