പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; നാലംഗ സംഘത്തിന്റെ ആക്രമണം ജനങ്ങള്‍ നോക്കി നില്‍ക്കെ

പാലക്കാട്: പാലക്കാട് മമ്പറത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. എലപ്പുള്ളി മണ്ഡലത്തിലെ ആര്‍എസ്എസ് ബൗദ്ധിക് പ്രമുഖ് സഞ്ജിതാണ് മരിച്ചത്. 27 വയസായിരുന്നു. രാവിലെ ഒമ്പത് മണിയോട് കൂടി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സഞ്ജിതിനെ കാറിലെത്തിയ നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ആളുകള്‍ നോക്കിനില്‍ക്കെ ആയിരുന്നു ദാരുണമായ കൊലപാതകം. മമ്പറത്തുള്ള ഭാര്യവീട്ടില്‍ ചെന്ന് മടങ്ങുന്ന വഴിയായിരുന്നു ആക്രമണം നടന്നത്. പിറകില്‍ കൂടി കാറിലെത്തിയ നാലംഗ സംഘം ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം സഞ്ജിതിനെ വെട്ടുകയായിരുന്നുവെന്ന് ആളുകള്‍ പറഞ്ഞു. ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. കഴിഞ്ഞ കുറച്ചു മാസങ്ങളായി എലപ്പുള്ളി പഞ്ചായത്തില്‍ ആര്‍എസ്എസ് – എസ് ഡി പി ഐ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് എസ് ഡി പി ഐ പ്രവര്‍ത്തകന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ ആക്രമിച്ചിരുന്നു. ഇതിന്റെ പ്രതികാരമായി എസ് ഡി പി ഐ പ്രവര്‍ത്തകനെ ആര്‍എസ്എസുകാര്‍ വെട്ടിയിരുന്നു. ശേഷം തുടര്‍ച്ചയായിട്ടാണ് കൊലപാതകമെന്നാണ് വിവരം.

Exit mobile version