ഇതര മതത്തിലുള്ളയാള്‍ക്ക് ക്ഷേത്രത്തിലെന്ത് കാര്യമെന്ന് എസ്‌ഐ: ചോറ്റാനിക്കരയില്‍ യുവാക്കളെ മര്‍ദ്ദിച്ചതായി പരാതി

കൊച്ചി: ചോറ്റാനിക്കര ക്ഷേത്ര പരിസരത്ത് വച്ച് യുവാക്കളെ എസ്‌ഐ മര്‍ദിച്ചതായി പരാതി. ഇതര മതത്തിലുള്ളയാള്‍ക്ക് ക്ഷേത്രത്തില്‍ എന്താണ് കാര്യമെന്ന് ചോദിച്ചായിരുന്നു മര്‍ദനമെന്ന് യുവാക്കള്‍ ആലുവ റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

നവംബര്‍ ഒന്നിന് രാത്രി 11 മണിക്കാണ് സംഭവം. കൊച്ചിയില്‍ ഒരു ഇന്റര്‍വ്യൂവിന് എത്തിയ കോഴിക്കോട് സ്വദേശി മിഥുന്‍, സുഹൃത്തായ കൊല്ലം സ്വദേശി സെയ്ദാലി എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.

തൊട്ടടുത്ത ദിവസം അഭിമുഖത്തിന് പോകുന്നതിന് മുന്‍പ് ചോറ്റാനിക്കര ക്ഷേത്രത്തില്‍ പോകണം എന്ന് മിഥുന്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സെയ്ദാലി ഒപ്പം പോയത്.
നടയടച്ചതിനാല്‍ എറണാകുളത്തേക്ക് മടങ്ങാനൊരുങ്ങി വാഹനം കാത്ത് നില്‍ക്കുന്നതിനിടെയാണ് ചോറ്റാനിക്കര പോലീസിന്റെ വാഹനം അതുവഴി എത്തിയത്.

യുവാക്കളെ കണ്ട് വാഹനം നിര്‍ത്തി പുറത്തിറങ്ങിയ എസ്‌ഐ പേര് ചോദിച്ചു. ഇതര മതത്തിലുള്ളയാള്‍ക്ക് ക്ഷേത്രത്തില്‍ എന്താണ് കാര്യം എന്ന് ചോദിച്ചാണ് മര്‍ദിച്ചതെന്ന് പരാതിക്കാരനായ സെയ്ദലി പറയുന്നു.

സുഹൃത്തിനൊപ്പം വന്നതാണെന്ന് പറയുകയും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനുള്ളതിന്റെ രേഖകള്‍ കാണിക്കുകയും ചെയ്തിട്ടും തെറി വിളിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തുവെന്ന് സെയ്ദാലി പറയുന്നു. സുഹൃത്തിനെ മര്‍ദിച്ചത് കണ്ട് ഓടി വന്ന മിഥുനേയും പോലീസ് മര്‍ദിച്ചു.

പരിക്കേറ്റ യുവാക്കളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ പഞ്ചായത്ത് പ്രസിഡന്റിനെയും വാര്‍ഡ് മെമ്പറേയും വിവരം അറിയിച്ചു. ഇവരാണ് യുവാക്കളെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. തൃപ്പുണ്ണിത്തുറ ആശുപത്രിയില്‍ നിന്നും ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.

Exit mobile version