നടിയെ ആക്രമിച്ച കേസ്; കൂറുമാറ്റം തുടരുന്നു, ഒടുവിലായി പ്രതിഭാഗം ചേര്‍ന്നത് ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണി

Actress Attack case | Bignewslive

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷികളുടെ കൂറുമാറ്റം തുടരുന്നു. കേസില്‍ ഒടുവില്‍ കൂറുമാറി പ്രതിഭാഗം ചേര്‍ന്നത് നിര്‍ണ്ണായക സാക്ഷിയായ ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണിയാണ്. പ്രോസിക്യൂഷന്‍ ഇയാളെ ബുധനാഴ്ച ക്രോസ് വിസ്താരം നടത്തി. കേസില്‍ സാക്ഷി വിസ്താരം ശനിയാഴ്ചയും തുടര്‍ന്നേയ്ക്കും. ഇതുവരെ 180 സാക്ഷികളുടെ വിസ്താരമാണ് പൂര്‍ത്തിയായത്.

ദിലീപ് അടക്കം 9 പ്രതികളുടെ വിസ്താരമാണ് അവസാന ഘട്ടത്തില്‍ നടത്തിയത്. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. നേരത്തെ കേസില്‍ നടി കാവ്യ മാധവനും ഭാമയും കൂറുമാറിയിരുന്നു. 34ാം സാക്ഷിയായിരുന്നു കാവ്യ. ആക്രമണത്തിന് ഇരയായ നടിയോട് കാവ്യയുടെ ഭര്‍ത്താവും കേസിലെ മുഖ്യപ്രതികളില്‍ ഒരാളുമായ നടന്‍ ദിലീപിന് ശത്രുതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദത്തെ സാധൂകരിക്കാനാണു കാവ്യയെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

2017 ഫെബ്രുവരി പതിനേഴിനായിരുന്നു കേസിന് ആസ്പദമായ സംഭവം. തൃശൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രാമധ്യേ രാത്രിയില്‍ പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള സംഘം താരത്തെ ആക്രമിക്കുകയായിരുന്നു.

Exit mobile version