ദേശീയ ജൂനിയര്‍ ബാസ്‌കറ്റ് ബോള്‍ താരം കോളേജ് ഹോസ്റ്റലില്‍ കുഴഞ്ഞ് വീണു മരിച്ചു; വീട്ടില്‍ നിന്ന് ഹോസ്റ്റലിലേയ്ക്ക് എത്തിയത് ഒരു നാള്‍ മുന്‍പ്

തിരുവനന്തപുരം: കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു. ദേശീയ ജൂനിയര്‍ ബാസ്‌കറ്റ് ബോള്‍ താരമായ ജോഷി എബ്രഹാമാ(20)ണ് മരിച്ചത്. മാര്‍ ഇവാനിയോസ് കോളേജിലെ രണ്ടാംവര്‍ഷ ബി.കോം. വിദ്യാര്‍ത്ഥിയാണ്. അഞ്ചല്‍ ഭാരതീപുരം തുമ്പോട് മേലൂട്ട് വീട്ടില്‍ റെജി എബ്രഹാമിന്റെയും ബെറ്റി എബ്രഹാമിന്റെയും മകനാണ്.

ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ജോഷിയെ കോളേജ് ഹോസ്റ്റലിന്റെ പടിക്കെട്ടില്‍ വീണുകിടക്കുന്ന നിലയില്‍ സഹപാഠികളാണ് കണ്ടത്. ബോധരഹിതനായിരുന്ന ജോഷിയെ ഉടനടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വെള്ളമെടുക്കാനായി പുറത്തേക്കു പോയപ്പോഴാണ് പടിക്കെട്ടില്‍ കുഴഞ്ഞുവീണതെന്നാണ് നിഗമനം. ബാസ്‌കറ്റ്‌ബോള്‍ ടീമിന്റെ പരിശീലനം ആരംഭിച്ചതിനാല്‍ കഴിഞ്ഞദിവസമാണ് വീട്ടില്‍ നിന്ന് ജോഷി ഹോസ്റ്റലില്‍ എത്തിയത്. ജോയല്‍ എബ്രഹാമാണ് ജോഷിയുടെ സഹോദരന്‍. സംസ്‌കാരം പിന്നീട്.

Exit mobile version