‘രാവിലെ എട്ടുമണിയോടെ വേണു വിളിച്ചു, കുറെയായില്ലേ സംസാരിച്ചിട്ട് എന്ന് പറഞ്ഞു’: ഉറ്റസുഹൃത്തിനെ നഷ്ടമായെന്ന് ഫാസില്‍

ആലപ്പുഴ: നടന്‍ നെടുമുടി വേണുവിന്റെ വിയോഗത്തിലൂടെ നഷ്ടമായത് ഏറ്റവും അടുപ്പമുള്ള സുഹൃത്തിനെയാണെന്ന് സംവിധായകന്‍ ഫാസില്‍. ആശുപത്രിയിലേക്ക് പോകുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെയാണ് വിളിച്ചതെന്നും ഫാസില്‍ പറഞ്ഞു.

രാവിലെ ഒരു എട്ടുമണിയോടെ ആയിരുന്നു ഫോണ്‍ വന്നത്. എന്താ വേണുവേ എന്ന് ചോദിച്ചപ്പോള്‍. ഒന്നുമില്ല കുറേ ആയില്ലേ സംസാരിച്ചിട്ട് അതുകൊണ്ട് വിളിച്ചതാണ് എന്നായിരുന്നു മറുപടി. ആശുപത്രിയിലേക്ക് പോകുന്നതിന് തൊട്ടുമുന്‍പായിരുന്നു ഈ വിളി.

ആശുപത്രിയില്‍ എത്തിക്കഴിഞ്ഞ ശേഷം അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്ന് അറിഞ്ഞു. അതേ നമ്പറില്‍ നിന്നും വീണ്ടും ഫോണ്‍ വന്നു. അദ്ദേഹത്തിന്റെ മകന്‍ ഉണ്ണിയായിരുന്നു. അത് അപ്പോഴാണ് അതീവഗുരുതരാവസ്ഥയെ പറ്റി അറിയുന്നത്. വ്യക്തിപരമായ വലിയ നഷ്ടമാണ് വേണുവിന്റെ വേര്‍പാട്. അതറിഞ്ഞതിന്റെ ഞെട്ടല്‍ മാറിയിട്ടില്ല – ഫാസില്‍ പറഞ്ഞു.

ഞാനും വേണുവും തമ്മിലുള്ള സിനിമ ജീവിതവും സുഹൃദ് ബന്ധവും വേറെയാണ്. സുഹൃദ് ബന്ധം എങ്ങനെയുള്ളതായിരുന്നു എന്നത് പെട്ടെന്ന് പറഞ്ഞ് തീര്‍ക്കാന്‍ പറ്റുന്നതല്ല. ഒരു വലിയ പുസ്തകം എഴുതാനായുള്ള അനുഭവമുണ്ടാകും അത്. 53 വര്‍ഷത്തെ പരിചയമാണ് ഞങ്ങള്‍ തമ്മില്‍. ഇതിനിടയില്‍ ഒരിക്കല്‍പ്പോലും ഞങ്ങള്‍ക്കിടയില്‍ ഒരു നീണ്ട വിടവ് ഉണ്ടായിട്ടില്ല.

വേണുവിന്റെ അഭിനയം എന്നുപറയുന്നത്, 1978 ലും 79ലുമെല്ലാം വെറും മുപ്പത് വയസ് ഉള്ളപ്പോള്‍ വരെ വയസ്സായ ആളുകളുടെ റോളുകള്‍ ചെയ്തിരുന്ന നടനാണ് അദ്ദേഹം. ഇതുപോലെ മഹാഭാഗ്യം ചെയ്തിട്ടുള്ള നടന്‍ മലയാള സിനിമയില്‍ വേറെ കാണില്ല. പൂച്ചക്കൊരു മൂക്കുത്തി സിനിമയില്‍ സുകുമാരിയുടെ ഭര്‍ത്താവായാണ് വരുന്നത്, അതേകാലത്തുതന്നെ പത്മരാജന്റെ ഫയല്‍വാന്‍ എന്ന ചിത്രത്തില്‍ വളരെ വൃദ്ധനായും എത്തുന്നു. ഇത്രയും വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ ഏറ്റെടുത്തിട്ടുള്ള നടന്‍ വേറെ ഉണ്ടാകില്ല.

സിനിമയിലാണെങ്കില്‍ ഒരു നാഷണല്‍ അവാര്‍ഡ് ലഭിച്ചില്ല എന്നതൊഴിച്ചാല്‍ ബാക്കിയെല്ലാം നേടി വേണു. സോമന്‍, സുകുമാരന്‍, രതീഷ് ആ തലമുറയില്‍ തിളങ്ങി. മമ്മൂട്ടി, മോഹന്‍ലാല്‍ അവിടെയും വേണു നിറഞ്ഞു. ഇപ്പോഴത്തെ പൃഥ്വി, കുഞ്ചാക്കോ ബോബന്‍, ഫഹദ് അവര്‍ക്കൊപ്പവും ഈ തലമുറയിലും വേണു നിറഞ്ഞുനിന്നു.’ ഫാസില്‍ പറയുന്നു.
വ്യക്തിപരമായി ഏറ്റവും അടുത്ത സുഹൃത്തിനെയാണ് നഷ്ടമായതെന്നും ഫാസില്‍ പറഞ്ഞു.

Exit mobile version