‘നീ ബാഗിലാക്കി കൊണ്ടു വന്ന ആ സാധനമെവിടെ’: ഒറ്റ ചോദ്യത്തില്‍ സൂരജ് വിയര്‍ത്തു; ആരും അറിയാതെ പോകുമായിരുന്ന കൊലപാതകത്തിന്റെ ചുരുളഴിച്ച് ഹീറോയായി അഞ്ചല്‍ എസ്‌ഐ പുഷ്പകുമാര്‍

പത്തനംതിട്ട: യാതൊരു തെളിവുകളും സാക്ഷികളുമില്ലാതെ പാമ്പുകടിയേറ്റ മരണമായി പോകുമായിരുന്ന അഞ്ചല്‍ ഉത്ര വധക്കേസിന്റെ ചുരുളഴിച്ച് പ്രതിയെ നിയമത്തിന് മുന്നിലെത്തിച്ചത് അഞ്ചല്‍ സബ് ഇന്‍സ്‌പെക്ടര്‍ ജി പുഷ്പകുമാറിന്റെ മിടുക്കാണ്.

ഉത്ര മരിച്ചതിന്റെ രണ്ടാം ദിനം തന്നെ ഇതൊരു കൊലപാതകമാണെന്നും ഭര്‍ത്താവ് സൂരജ് തന്നെയാണ് കൊലപ്പെടുത്തിയതെന്നും മനസിലാക്കിയ പുഷ്പകുമാറാണ് ഈ സംഭവത്തിലെ യാഥാര്‍ഥ ഹീറോ. ഉത്ര മരിച്ച ദിവസം സംഭവ സ്ഥലം സന്ദര്‍ശിച്ച പുഷ്പകുമാറിന് മരണത്തില്‍ സംശയം തോന്നിയിരുന്നു. ബന്ധുക്കളുടെ മൊഴിയിലെ ചില നുറുങ്ങു പരാമര്‍ശങ്ങള്‍ എസ്ഐയുടെ മനസില്‍ സംശയത്തിന്റെ വിത്തു പാകി.

തൊട്ടടുത്ത ദിവസം ഉത്രയുടെ വീട്ടിലുണ്ടായിരുന്ന സഹോദരന്‍ വിഷുവിനേയും ഭര്‍ത്താവ് സൂരജിനേയും ചോദ്യംചെയ്യാന്‍ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. സഹോദരിയെ നഷ്ടപ്പെട്ട വിഷുവിനോടും ഭാര്യ മരിച്ച ദുഃഖത്തില്‍ കഴിയുന്ന സൂരജിനോടും വളരെ സൗമ്യമായാണ് പുഷ്പകുമാര്‍ കാര്യങ്ങള്‍ ചോദിച്ചത്. എന്നാല്‍ തന്റെ ഒരൊറ്റ ചോദ്യത്തില്‍ ഭര്‍ത്താവ് സൂരജ് പതറിയത് പുഷ്പകുമാര്‍ മനസിലാക്കി.

2020 മെയ് ഏഴിന് രാവിലെയാണ് ഉത്ര മരിക്കുന്നത്. ഇന്‍ക്വസ്റ്റ് തയ്യാറാക്കാന്‍ പോയത് അഞ്ചല്‍ സ്റ്റേഷനിലെ അഡീഷണല്‍ എസ്ഐ ജോയിയാണ്. വൈകിട്ട് ബന്ധുക്കളുടെ മൊഴി വായിച്ചു നോക്കിയപ്പോള്‍ ഉത്രയ്ക്ക് ഇത് രണ്ടാം തവണയാണ് അടുപ്പിച്ച് പാമ്പു കടിയേല്‍ക്കുന്നതെന്ന് സഹോദരന്‍ പറഞ്ഞതായി കണ്ടു. സംശയത്തിന്റെ ആദ്യ വിത്ത് വീണത് ഇവിടെയാണ്.

എട്ടിന് കേസ് അന്വേഷണം എസ്ഐ പുഷ്പകുമാര്‍ ഏറ്റെടുത്തു. എസ്ഐ ഉത്രയുടെ വീട്ടില്‍ എത്തുമ്പോള്‍ സൂരജും ഉത്രയുടെ മാതാപിതാക്കളുമെല്ലാം ഒന്നിച്ചിരിക്കുന്നു. അസ്വാഭാവികമായ പെരുമാറ്റം ആരുടെ ഭാഗത്തു നിന്നുമില്ല. കുറ്റാന്വേഷകന്റെ കണ്ണിലൂടെയാണ് സൂരജിനെ നോക്കിയത്. സംശയിക്കത്തക്ക പെരുമാറ്റമൊന്നും അയാളുടെ ഭാഗത്തും കാണാനില്ല. ഉത്രയുടെ ബന്ധുക്കള്‍ മറ്റ് സംശയമൊന്നും പറഞ്ഞതുമില്ല.

സൂരജിനോടും ഉത്രയുടെ സഹോദരനോടും വൈകിട്ട് സ്റ്റേഷനിലേക്ക് വരാന്‍ പറഞ്ഞ് മഹസറും എഴുതി എസ്ഐ മടങ്ങി. വൈകിട്ട് സ്റ്റേഷനില്‍ വന്ന സൂരജിന്റെ മൊഴി വളരെ ലളിതമായിട്ടാണ് രേഖപ്പെടുത്തിയത്. തന്റെ വീട്ടില്‍ നേരത്തേ പാമ്പ് കയറിയിട്ടുണ്ടെന്നും ഒരു പാട് പാമ്പുള്ള പ്രദേശമാണിതെന്നും സൂരജ് പറഞ്ഞിരുന്നു. പാമ്പു പിടുത്തക്കാരുമായി ബന്ധമുണ്ടോയെന്ന് എസ്ഐ ചോദിച്ചു. നൂറനാട്ടുകാരന്‍ സുരേഷിനെ അറിയാമെന്ന് പറഞ്ഞു. സുരേഷ് വീട്ടില്‍ വന്നിട്ടുണ്ടോയെന്നായി അടുത്ത ചോദ്യം.

കഴിഞ്ഞ മാസം വന്നിരുന്നുവെന്ന് സൂരജ് മറുപടി നല്‍കി. സുരേഷിനെ എങ്ങനെയാണ് പരിചയം, ആരാണ് നമ്പര്‍ തന്നത് എന്നായിരുന്നു എസ്ഐയുടെ പിന്നീടുള്ള ചോദ്യം. വാവാ സുരേഷാണ് നമ്പര്‍ തന്നതെന്ന് വളരെ കൂളായി സൂരജ് ഉത്തരവും നല്‍കി. ഏറ്റവും അവസാനമായി സുരേഷിനെ വിളിച്ചത് കഴിഞ്ഞ മാസമാണെന്നും പറഞ്ഞു. നീ ബാഗിലാക്കി കൊണ്ടു വന്ന ആ സാധനമെവിടെ എന്ന് എസ്ഐ ചോദിച്ചു. സൂരജ് ഒന്നു നടുങ്ങുന്നതും കണ്ണുകള്‍ കുറുകുന്നതും എസ്ഐ ശ്രദ്ധിച്ചു. സംശയം ബലപ്പെട്ടു.

നൂറനാട് സുരേഷിന്റെയും സൂരജിന്റെയും കാള്‍ ഡീറ്റെയ്ല്‍സ് ശേഖരിക്കാന്‍ അന്ന് തന്നെ കൊടുത്തു. 11 ന് സിഡിആര്‍ (കാള്‍ റെക്കോഡ് ഡീറ്റെയ്ല്‍സ്) കിട്ടി. അതു പരിശോധിച്ചപ്പോള്‍ സൂരജിന്റെ മൊഴിയില്‍ ഏറെ വൈരുധ്യങ്ങള്‍. കഴിഞ്ഞ മാസം മാത്രമാണ് സുരേഷിനെ പരിചയപ്പെട്ടത് എന്നു പറഞ്ഞ സൂരജ് ആറു മാസം മുന്‍പ് അയാളുമായി ബന്ധമുണ്ടാക്കിയിരുന്നുവെന്ന് വ്യക്തമായി. ഇവര്‍ പതിവായി ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും മനസിലായി. ഇതോടെ എസ്ഐയുടെ സംശയം കനത്തു. സ്റ്റേഷനില്‍ ഇടയ്ക്കിടെ വരുന്ന ഉത്രയുടെ ബന്ധുക്കളോട് തന്റെ സംശയം എസ്ഐ ആവര്‍ത്തിച്ചു കൊണ്ടിരുന്നു.

ആദ്യം സൂരജിന്റെ വീട്ടില്‍ വച്ച് ഉത്രയെ അണലി കടിച്ചിരുന്നു. എസ്ഐ പുഷ്പകുമാര്‍ അന്ന് ഉത്രയെ ചികില്‍സിച്ച തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ എത്തി അതിന്റെ രേഖകള്‍ എല്ലാം ശേഖരിച്ചു. വീടിന് വെളിയില്‍ വച്ചാണ് ഉത്രയെ അണലി കടിച്ചത് എന്നായിരുന്നു സൂരജ് പറഞ്ഞിരുന്നത്. എന്നാല്‍, ചികില്‍സാ രേഖകളില്‍ കടിയേറ്റത് മുട്ടിന് താഴെയായിട്ടാണെന്നാണ് പറഞ്ഞിരുന്നത്. വെളിയില്‍ വച്ച് അണലി കടിച്ചാല്‍ അതൊരിക്കലും മുട്ടിന് താഴെയാകില്ല. തലേന്ന് രാത്രി 8.30 ന് അണലി കടിച്ചിട്ടും പിറ്റേന്ന് പുലര്‍ച്ചെ 2.30 നാണ് ആശുപത്രിയില്‍ എത്തിച്ചിരിക്കുന്നത്.

മാത്രവുമല്ല, ഉത്രയെ അണലി കടിച്ച ദിവസം പകല്‍ ബാങ്ക് ലോക്കറില്‍ നിന്ന് കുഞ്ഞിന്റെ സ്വര്‍ണമെല്ലാം സൂരജ് എടുത്തു കൊണ്ടു പോയിരുന്നു. ഇത്രയും വസ്തുതകള്‍ തെളിഞ്ഞതോടെ എസ്ഐ പുഷ്പകുമാറിന് സൂരജിന് മേല്‍ സംശയം ഇരട്ടിച്ചു. മെയ് 15 ആയതോടെ ഉത്രയുടെ കുഞ്ഞിനെ ചൊല്ലി അവകാശ തര്‍ക്കമായി. ഇരുകൂട്ടരും കുട്ടിയുടെ മേല്‍ അവകാശവാദമുന്നയിച്ചു. ഇതോടെ ചെറിയ തോതില്‍ പരാതിയായി. കുട്ടിയുടെ സംരക്ഷണം ആവശ്യപ്പെട്ട് പോലീസിനെയും ശിശുക്ഷേമ സമിതിയെയും സമീപിച്ചു. ഇരുകൂട്ടരും ഇടപെട്ട് കുഞ്ഞിനെ സൂരജിന്റെ വീട്ടുകാര്‍ക്ക് വിട്ടു കൊടുക്കുകയും ചെയ്തു.

വീണ്ടും പരാതിയുമായി പോലീസ് സ്റ്റേഷനില്‍ വന്ന ഉത്രയുടെ ബന്ധുക്കളോട് എസ്ഐ പുഷ്പകുമാര്‍ ഇതൊരു കൊലപാതകം ആണെന്ന് തനിക്കുള്ള സംശയം പങ്കു വച്ചു. ഈ കേസ് ലോക്കല്‍ പോലീസിന്റെ കൈയില്‍ നില്‍ക്കുന്ന ഒന്നല്ലെന്നും നിങ്ങള്‍ റൂറല്‍ എസ്പി ഹരിശങ്കറിന് പരാതി നല്‍കാനും പറഞ്ഞു. എസ്ഐയുടെ ഉപദേശം സ്വീകരിച്ച ഉത്രയുടെ മാതാപിതാക്കളും സഹോദരനും അടുത്ത ബന്ധുവായ അദ്ധ്യാപകനും കൂടി മെയ് 20 ന് റൂറല്‍ എസ്പിയെ കണ്ട് വിവരം ധരിപ്പിച്ചു. എസ്പി പ്രാഥമിക ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അശോകനെ വിട്ട് പ്രാഥമികാന്വേഷണം നടത്തി. 22 ന് ലോക്കല്‍ പോലീസിന്റെ കൈയില്‍ നിന്നും കേസ് ഡയറി ക്രൈംബ്രാഞ്ച് സംഘം ഏറ്റെടുത്തു. അന്ന് വൈകിട്ട് സൂരജ് അറസ്റ്റിലുമായി.

പണത്തിന് വേണ്ടി അതിക്രൂരവും പൈശാചികവുമായി നടത്തിയ കൊലപാതകം ഒരു പക്ഷേ ആരും അറിയാതെ പോകുമായിരുന്നു. അവിടെയാണ് വസ്തുനിഷ്ഠവും സത്യസന്ധവുമായ അന്വേഷണത്തിലൂടെ പുഷ്പകുമാര്‍ ഉത്രയ്ക്ക് നീതി ലഭ്യമാക്കിയത്. വിധി കാത്തിരിക്കുമ്പോഴും ക്രൂരനായ സൂരജിന് അല്പം പോലും പശ്ചാത്താപമില്ല.

Exit mobile version