‘എന്റെ വാക്ക് മൂലം ആര്‍ക്കൊക്കെ വേദനയുണ്ടായോ അവരോടൊക്കെ നിരുപാധികം മാപ്പ് ചോദിക്കുന്നു’: ഈഴവ യുവാക്കള്‍ക്കെതിരായ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് ഫാ. റോയ് കണ്ണന്‍ചിറ

കൊച്ചി: ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ഈഴവ യുവാക്കള്‍ വശീകരിക്കുന്നുവെന്ന വിവാദ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് ദീപിക ബാലസഖ്യം ഡയറക്ടര്‍ ഫാ. റോയ് കണ്ണന്‍ചിറ.

ഞാന്‍ സംസാരിച്ചത് മതാധ്യാപകരോട് മാത്രമാണ്. എന്നാല്‍ ആ വീഡിയോ പുറത്തായപ്പോള്‍ പലര്‍ക്കും വേദനയുണ്ടായി. എന്റെ വാക്കു മൂലം ആര്‍ക്കൊക്കെ വേദനയുണ്ടായോ അവരോടൊക്കെ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നു മാപ്പ് ചോദിക്കുന്നു. കേരളത്തിന്റെ മതേതര സങ്കല്‍പ്പത്തെ തടസപ്പെടുത്തുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഫാ. റോയ് കണ്ണന്‍ചിറ വീഡിയോയില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം വിശ്വാസ പരിശീലനവുമായി ബന്ധപ്പെട്ട ചിന്തകള്‍ പങ്കുവെക്കുന്ന സമയത്ത്, ഇതര മതവിശ്വാസികളുമായിട്ടുള്ള വിവാഹ ബന്ധത്തെക്കുറിച്ച് സംസാരിക്കുവാന്‍ ഇടവന്നു. അങ്ങനെ സംസാരിക്കുവാന്‍ കാരണമായത്, ഞങ്ങള്‍ വൈദികരുടെ അടുത്ത് നിരവധി മാതാപിതാക്കള്‍ മക്കള്‍ അവരെ തള്ളിപ്പറഞ്ഞു ചിലരോടൊപ്പം ഇറങ്ങിപ്പോകുന്നതുമായി ബന്ധപ്പെട്ട ആശങ്ക രേഖപ്പെടുത്തിയിരുന്നു. അവര്‍ നമ്മുടെ മുന്നില്‍ വന്ന് വേദന പങ്കുവെക്കുമ്പോള്‍, കരയുമ്പോള്‍ ആ ഒരു ദുരന്തം ഒത്തിരി കുടുംബങ്ങളുടെ ഭദ്രതയെ തകര്‍ക്കുന്നതായി വ്യക്തമായി. ഇത്തരത്തില്‍ കുടുംബ ഭദ്രതയെ തകര്‍ക്കുന്ന സംഭവങ്ങളില്‍ നിന്ന് പിന്തിരിയാന്‍ പുതിയ തലമുറയെ പഠിപ്പിക്കാനുള്ള കര്‍ത്തവ്യം വൈദികരായ ഞങ്ങളില്‍ അര്‍പ്പിതമാണ്.

കുടുംബ ഭദ്രത നിലനില്‍ക്കണമെങ്കില്‍ വിശ്വാസ ഭദ്രത അനിവാര്യമാണ്. ഈ അനുഭവം പങ്കുവെക്കുന്നതിനിടയിലാണ് അടുത്തകാലത്തെ ചില അനുഭവങ്ങളും പറഞ്ഞത്. ഇതില്‍ ഈഴവ സമുദായത്തിലെ ചില ചെറുപ്പക്കാരുടെ പരിശ്രമത്തെക്കുറിച്ചും പറഞ്ഞിരുന്നു.

അത് എന്റെ പ്രിയപ്പെട്ട ഈഴവ സമുദായത്തില്‍പ്പെട്ടവര്‍ക്ക് വേദനയുണ്ടാക്കിയെന്ന് വ്യക്തമായി. ഞാന്‍ സംസാരിച്ചത് മതാധ്യാപകരോട് മാത്രമാണ്. എന്നാല്‍ ആ വീഡിയോ പുറത്തായപ്പോള്‍ പലര്‍ക്കും വേദനയുണ്ടായി. എന്റെ വാക്കു മൂലം ആര്‍ക്കൊക്കെ വേദനയുണ്ടായോ അവരോടൊക്കെ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നു മാപ്പ് ചോദിക്കുന്നു. കേരളത്തിന്റെ മതേതര സങ്കല്‍പ്പത്തെ തടസപ്പെടുത്തുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.” ഫാ. റോയ് കണ്ണന്‍ചിറ പറഞ്ഞു.

സിറിയന്‍ കത്തോലിക്കാ വൈദികനും ദീപിക ബാലസഖ്യം ഡയറക്ടറായ ഫാ.റോയി കണ്ണന്‍ ചിറ സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ക്കായി നടത്തിയ പരിശീലന പരിപാടിയിലാണ് വിദ്വേഷപരമായി പരാമര്‍ശങ്ങള്‍ നടത്തിയത്. കോട്ടയത്തെ ഒരു സിറോ മലബാര്‍ ഇടവകയില്‍ നിന്ന് ഒമ്പത് പെണ്‍കുട്ടികളെ ഒരു മാസത്തിനിടെ തട്ടിക്കൊണ്ടു പോയത് ഈഴവരാണ്. ലവ് ജിഹാദിനെപറ്റിയും നാര്‍കോട്ടിക് ജിഹാദിനെപറ്റിയും നമ്മള്‍ കൂടുതല്‍ സംസാരിക്കുന്നുണ്ട്.

അതോടൊപ്പം ഇതര വിഭാഗങ്ങളിലേക്കും നമ്മുടെ കുട്ടികള്‍ ആകര്‍ഷിക്കപ്പെടുന്നുണ്ട്. അവര്‍ സ്ട്രാറ്റജിക്കായ പദ്ധതികള്‍ ആവിഷ്‌കരിച്ച് ചെറുപ്പക്കാരെ ആകര്‍ഷിക്കുന്നു എന്നുവരെ വിവരം കിട്ടിയിട്ടുണ്ട്. ജാഗ്രത ഇല്ലാത്തവരാണ് നമ്മള്‍ എന്നതാണ് നമ്മള്‍ നേരിടുന്ന ക്രൈസിസ്. നമ്മുടെ മക്കളെ തട്ടിക്കൊണ്ടു പോവാന്‍, പ്രണയം നടിച്ച് സ്വന്തമാക്കാന്‍ ശത്രുക്കള്‍, സഭയുടെ എതിര്‍ പക്ഷത്ത് നില്‍ക്കുന്നവര്‍ ഒരുക്കുന്ന മുന്നൊരുക്കത്തിന്റെ പത്തിലൊന്നു പോലും നമ്മളുടെ മക്കളെ വിശ്വാസത്തില്‍ നിലനിര്‍ത്താന്‍ ഉണ്ടാവുന്നില്ല. എന്നായിരുന്നു വിവാദ പരാമര്‍ശം.

Exit mobile version