അമിതവേഗതയ്ക്ക് പെറ്റി അടയ്ക്കാത്തതിന് മൂന്നു വയസുകാരി മകളെ കാറില്‍ പൂട്ടിയിട്ടു; പോലീസിനെതിരെ പരാതിയുമായി ദമ്പതികള്‍

തിരുവനന്തപുരം: അമിതവേഗത്തിന് പെറ്റി അടയ്ക്കാത്തതിന് മൂന്നു വയസ്സുകാരി മകളെ കാറില്‍ പൂട്ടിയിട്ടെന്് ദമ്പതികളുടെ പരാതി. തിരുവനന്തപുരം ബാലരാമപുരം പോലീസിനെതിരേയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. നെയ്യാറ്റിന്‍കര സ്വദേശികളായ ഷിബുകുമാറും ഭാര്യ അഞ്ജനയുമാണ് പോലീസിനെതിരേ പരാതിയുമായി രംഗത്തെത്തിയത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം. നെയ്യാറ്റിന്‍കരയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ കലാപ്രവര്‍ത്തകര്‍ കൂടിയായ ദമ്പതികളെ ബാലരാമപുരത്ത് വെച്ച് പോലീസ് തടയുകയും അമിതവേഗത്തിന് പിഴ 1500 രൂപ പിഴയടക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ കൈയില്‍ പണമില്ലെന്ന് അറിയിച്ചെങ്കിലും പോലീസ് കൂട്ടാക്കിയില്ല.

പണമടച്ചാലേ പോവാന്‍ അനുവദിക്കുകയുള്ളൂ എന്നറിയിച്ച പോലീസ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ കാറില്‍ കയറി താക്കോലെടുത്ത് ലോക്ക് ചെയ്ത് പുറത്തിറങ്ങി. പിന്‍സീറ്റിലിരുന്ന കുട്ടി കരയുന്നുണ്ടായിരുന്നിട്ടും തിരിഞ്ഞുനോക്കുകയോ ആശ്വസിപ്പിക്കുകയോ ചെയ്തില്ലെന്ന് കുഞ്ഞിന്റെ അമ്മ ആരോപിച്ചു. പിന്നീട് പണം കടംവാങ്ങി പിഴ അടച്ചതിനു ശേഷമാണ് പോവാന്‍ അനുവദിച്ചതെന്നും ഇവര്‍ പറഞ്ഞു.

Exit mobile version