ജഡ്ജിയുടെ ഒപ്പിട്ട് വ്യാജരേഖ ചമച്ച് ബാങ്കിനെ കബളിപ്പിച്ചു; ലേബര്‍ കോടതി ജീവനക്കാരന്‍

കൊല്ലം: ജഡ്ജിയുടെ ഒപ്പിട്ട് വ്യാജരേഖ ചമച്ച് ബാങ്കിനെ കബളിപ്പിച്ച സംഭവത്തില്‍ ലേബര്‍ കോടതി ജീവനക്കാരന്‍ അറസ്റ്റില്‍. കൊല്ലം വെസ്റ്റ് പോലീസ് ആണ് പ്രതിയെ പിടികൂടിയത്. വര്‍ക്കല മേലേവെട്ടൂര്‍ വിളഭാഗം സ്വദേശിയായ മംഗലത്ത് വീട്ടില്‍ അനൂപാണ് അറസ്റ്റിലായത്. 2019 ല്‍ ലഭിച്ച പരാതിയില്‍ തുടങ്ങിയ അന്വേഷണമാണ് ഇപ്പോള്‍ നടപടിയുണ്ടായത്.

സാലറി സര്‍ട്ടിഫിക്കറ്റില്‍ അന്നത്തെ ജഡ്ജിയായിരുന്ന അംബികയുടെ കള്ള ഒപ്പിട്ടാണ് ഇയാള്‍ തേവള്ളി എസ്ബിഐ ബാങ്കില്‍ വ്യാജരേഖകള്‍ സമര്‍പ്പിച്ചത്. സാലറി സര്‍ട്ടിഫിക്കറ്റിന്റെ കണ്‍ഫര്‍മേഷനായി സര്‍ട്ടിഫിക്കറ്റ് ജഡ്ജിക്ക് ലഭിച്ചപ്പോഴാണ് രേഖകള്‍ വ്യാജമാണെന്ന് തെളിഞ്ഞത്.

ഇതോടെ ജഡ്ജി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഒപ്പ് അംബികയുടേതല്ലെന്ന് ശാസ്ത്രീയമായി തെളിഞ്ഞതോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് വെസ്റ്റ് പോലീസ് പറഞ്ഞു. പരാതിയില്‍ കേസെടുത്തതോടെ അനൂപിനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു. പിന്നീട് ജോലിയില്‍ തിരികെ പ്രവേശിച്ച ഇയാള്‍ക്ക് പത്തനംതിട്ട ലേബര്‍ കോടതിയിലേയ്ക്ക് മാറ്റം ലഭിച്ചു.

തെളിവുകള്‍ ലഭിച്ചതോടെ സ്റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് നോട്ടീസ് നല്‍കിയെങ്കിലും അനൂപ് ഒളിവില്‍ പോകുകയായിരുന്നു. ഇയാള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പിന്നാലെ വര്‍ക്കലയിലെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന അനൂപിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Exit mobile version