വനിതാ മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ യാത്ര: സമുദ്ര ബസ് സര്‍വീസ് തുടങ്ങി

തിരുവനന്തപുരം: വനിതാ മത്സ്യവിപണന തൊഴിലാളികള്‍ക്കുള്ള കെഎസ്ആര്‍ടിസിയുടെ സൗജന്യ ബസ് സര്‍വീസ് സമുദ്രയ്ക്ക് സംസ്ഥാനത്ത് തുടക്കമായി. മത്സ്യബന്ധന തുറമുഖങ്ങളില്‍ നിന്ന് തലസ്ഥാനത്തെ വിവിധ കച്ചവട കേന്ദ്രങ്ങളിലേക്കുള്ള ബസ് സര്‍വീസ് മുഖ്യമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തു.

കെഎസ്ആര്‍ടിസിയും ഫിഷറീസ് വകുപ്പും സംയുക്തമായി ആവിഷ്‌കരിച്ച പദ്ധതിക്കായി 72 ലക്ഷം രൂപയാണ് ഫിഷറീസ് വകുപ്പ് അനുവദിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ പുതിയ പദ്ധതിയില്‍ മത്സ്യതൊഴിലാളികള്‍ സന്തോഷം പ്രകടിപ്പിച്ചു.

ആദ്യഘട്ടം എന്ന നിലയില്‍ തിരുവനന്തപുരത്താണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ മൂന്ന് ലോ ഫ്‌ളോര്‍ ബസുകളാണ് സമുദ്ര ബസ്സുകളാക്കി മാറ്റിയത്. ബസിന്റെ അറ്റകുറ്റപ്പണിയും മേല്‍നോട്ട ചുമതലയും കെഎസ്ആര്‍ടിസിക്കാണ്. ബസ് വാടക ഫിഷറീസ് വകുപ്പ് നല്‍കും. യാത്ര പൂര്‍ണമായും സൗജന്യമായിരിക്കും. ഒരുബസില്‍ 24 പേര്‍ക്ക് യാത്ര ചെയ്യാം.

മത്സ്യക്കുട്ടകള്‍ പുറത്തുനിന്ന് ബസിലേക്ക് കയറ്റിവയ്ക്കാനുള്ള പ്രത്യേക സജ്ജീകരണം, സുരക്ഷാ ക്യാമറ തുടങ്ങിയ സൗകര്യങ്ങളെല്ലാം സമുദ്ര ബസ്സിലുണ്ട്. യാത്രയുടെ വിരസത അകറ്റാന്‍ പാട്ടുമുണ്ട്.

രാവിലെ ആറുമുതല്‍ രാത്രി 10 വരെ ബസ് സര്‍വീസ് നടത്തും. ഓരോ ആഴ്ചകളിലും തൊഴിലാളികളുമായി ചര്‍ച്ചചെയ്ത് ആവശ്യമായ മാറ്റങ്ങള്‍ വരുത്തും. സംസ്ഥാനത്താകെ മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്കായി പദ്ധതി വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

Exit mobile version