കിളിനക്കോട് പെണ്‍കുട്ടികളെ അപമാനിച്ച സംഭവം: നാല് യുവാക്കള്‍ അറസ്റ്റില്‍, പെണ്‍കുട്ടികള്‍ക്കെതിരെ കമന്റിട്ടവരും കുടുങ്ങും

മലപ്പുറം: വേങ്ങര കിളിനക്കോട് പെണ്‍കുട്ടികളെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച സംഭവത്തില്‍ നാല് പേര്‍ കസ്റ്റഡിയിലായി. വേങ്ങര പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടികള്‍ക്കുള്ള മറുപടി വീഡിയോ സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്തവരാണ് പിടിയിലായത്.

കൂടാതെ സംഭവത്തില്‍ പെണ്‍കുട്ടികളെ അധിക്ഷേപിച്ച് കമന്റിട്ടവര്‍ക്കെതിരെയും നടപടിയുണ്ടാകും. വേങ്ങര എസ്‌ഐ സംഗീത് പുനത്തില്‍ ഇക്കാര്യം വ്യക്തമാക്കി. പെണ്‍കുട്ടികളെ അധിക്ഷേപിച്ച് കമന്റിട്ടവരുടെ ലിസ്റ്റ് പോലീസ് ശേഖരിച്ച് വരുകയാണെന്നും എസ്‌ഐ അറിയിച്ചു.

നാടിനെ കളിയാക്കിയെന്നാരോപിച്ച് പെണ്‍കുട്ടികളെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച സംഭവത്തില്‍ ആറ് യുവാക്കള്‍ക്കെതിരെ വേങ്ങര പോലീസ് കേസെടുത്തിരുന്നു. പെണ്‍കുട്ടികള്‍ സെല്‍ഫി വീഡിയോയിലൂടെ നാടിനെ കളിയാക്കിയെന്നാരോപിച്ചാണ് കിളിനക്കോട് സ്വദേശികളായ യുവാക്കള്‍ പെണ്‍കുട്ടികളെ അപമാനിച്ചത്.

വേങ്ങരക്കടുത്ത് കിളിനക്കോടില്‍ ഒരു കൂട്ടുകാരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പെണ്‍കുട്ടികള്‍. വിവാഹത്തില്‍ പങ്കെടുത്തശേഷം ഗ്രാമപ്രദേശമായ കിളിനക്കോടുനിന്നും തിരിച്ച് വരാന്‍ ഇവര്‍ക്ക് വാഹന സൗകര്യം കിട്ടിയില്ല. ഒരു കിലോമീറ്ററോളം നടന്നായിരുന്നു മടക്കയാത്ര. ഈ നടത്തത്തിനിടയില്‍ പെണ്‍കുട്ടികള്‍ സെല്‍ഫി വീഡിയോ എടുത്ത് തമാശരൂപത്തില്‍ വാഹനം കിട്ടാത്തതിന്റെ പരിഭവം പങ്കുവച്ചിരുന്നു.

ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെ കിളിനക്കോട്ടെ ഒരു സംഘം യുവാക്കളും പ്രതികരണവുമായി സാമൂഹ്യമാധമങ്ങളില്‍ എത്തി. പെണ്‍കുട്ടികളെ അപമാനിക്കുന്ന വിധത്തിലായിരുന്നു ഇവരുടെ കമന്റുകള്‍.

സോഷ്യല്‍ മീഡിയയില്‍ സംഭവം വിവാദമായതോടെ രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ പെണ്‍കുട്ടികളും യുവാക്കളും പരസ്പരം ക്ഷമ പറഞ്ഞ് വിഷയം അവസാനിപ്പിച്ചു. പക്ഷെ പിന്നാലെ യുവാക്കള്‍ പെണ്‍കുട്ടികള്‍ മാപ്പുപറഞ്ഞെന്ന വിധത്തില്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. ഇതോടെയാണ് പെണ്‍കുട്ടികള്‍ പോലീസില്‍ പരാതി നല്‍കിയത്.

Exit mobile version