മൂന്ന് ഡോസ് വാക്‌സിന്‍ അനുവദിക്കണമെന്ന് പ്രവാസി: മാര്‍ഗനിര്‍ദേശമില്ലെന്ന് കേന്ദ്രം

കൊച്ചി: രണ്ട് ഡോസ് കോവിഡ് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്ക് മൂന്നാമതും വാക്‌സീന്‍ നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മൂന്നാമത് മറ്റൊരു ഡോസ് കൂടി എടുക്കുന്ന കാര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല എന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും കേന്ദ്രം നിലപാട് വ്യക്തമാക്കി.

കോവാക്‌സീന് വിദേശത്ത് അംഗീകാരം ഇല്ലാത്തതിനാല്‍ മൂന്നാമത് ഒരു ഡോസ് മാറി എടുക്കാന്‍ അനുവദിക്കണം എന്ന ഹര്‍ജിയിലാണ് കേന്ദ്ര അഭിഭാഷകന്റെ മറുപടി.
രണ്ട് ഡോസ് കോവാക്‌സീന്‍ എടുത്ത കണ്ണൂര്‍ സ്വദേശി ഗിരികുമാര്‍ ആണ് ഹര്‍ജി നല്‍കിയത്.

സൗദി അറേബ്യയിലേക്ക് പോകാന്‍ വിദേശ രാഷ്ട്രങ്ങള്‍ അംഗീകരിച്ച മറ്റൊരു വാക്‌സീന്‍ കൂടി സ്വീകരിക്കാന്‍ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്. വാക്‌സീന്‍ സ്വീകരിക്കാന്‍ അനുമതി ലഭിച്ചില്ലെങ്കില്‍ ജോലി നഷ്ടമാകുമെന്നും നിരവധി പേര്‍ക്ക് സമാന പ്രശ്‌നമുണ്ടെന്നും ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു.

എന്നാല്‍ ഒരാള്‍ക്ക് രണ്ട് ഡോസില്‍ കൂടുതല്‍ വാക്‌സീന്‍ നല്‍കാന്‍ നിലവില്‍ അന്താരാഷ്ട്ര തലത്തില്‍ മാര്‍ഗരേഖയില്ലെന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് അടക്കം സാധ്യതയുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. ഇക്കാര്യത്തില്‍ മറ്റ് പഠനങ്ങളൊന്നും നടന്നിട്ടില്ലെന്നും ഈ സഹചര്യത്തില്‍ ഹര്‍ജിക്കാരന്റെ ആവശ്യം പരിഗണിക്കാനാകില്ലെന്നാണ് കേന്ദ്ര നിലപാട്.

സ്വന്തം ഇഷ്ടപ്രകാരമാണല്ലോ ഇത്തരം ആവശ്യം ഹജിക്കാരന്‍ ഉന്നയിക്കുന്നതെന്ന് കോടതി ആരാഞ്ഞു. എന്നാല്‍ ഈ ആവശ്യം പരിഗണിച്ചാല്‍ കൂടുതല്‍ പേര്‍ സമാന ആവശ്യവുമായി കോടതിയില്‍ എത്തിയേക്കാമെന്ന് കേന്ദ്രം അറിയിച്ചു.

8 വര്‍ഷമായി സൗദി അറേബ്യയില്‍ വെല്‍ഡര്‍ ആയി ജോലി ചെയ്യുന്ന ഗിരികുമാര്‍ കഴിഞ്ഞ ജനുവരിയിലാണ് നാട്ടിലെത്തി കോവാക്‌സീന്‍ സ്വീകരിച്ചത്. എന്നാല്‍ കോവാക്‌സീന്‍ സൗദി അറേബ്യയില്‍ അംഗീകാരമില്ലാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്.

Exit mobile version