ഭാര്യയെയും വീട്ടിലുള്ളവരെയും ഭീഷണിപ്പെടുത്താനായി സ്‌ഫോടക വസ്തുവുമായി വീട്ടിലെത്തി; പിന്നാലെ അബദ്ധത്തില്‍ പൊട്ടിത്തെറി, യുവാവിന് ദാരുണാന്ത്യം

വെഞ്ഞാറമൂട്; ഭാര്യയെയും വീട്ടിലുള്ളവരെയും ഭീഷണിപ്പെടുത്തുന്നതിന് സ്‌ഫോടകവസ്തുവുമായി വീട്ടിലെത്തിയ ആള്‍ പൊട്ടിത്തെറിയില്‍ മരിച്ചു. വെഞ്ഞാറമൂട് പുല്ലമ്പാറ പഞ്ചായത്തിലെ വാലുപാറ കിഴക്കുംകര പുത്തന്‍ വീട്ടില്‍ മുരളീധരന്‍ (45) ആണ് മരിച്ചത്. അബദ്ധത്തിലാണ് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചത്.

വീടിനുള്ളിലേക്ക് കടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ദാരുണ സംഭവം. ഭാര്യയുമായി പിണക്കത്തിലായിരുന്ന മുരളീധരന്‍ ഉച്ചയോടുകൂടി വീട്ടിലേക്ക് വരികയും കൈയ്യില്‍ കരുതിയിരുന്ന സ്ഫോടകവസ്തു കത്തിക്കുകയുമായിരുന്നു. വീട്ടിലുള്ളവരെ ഭീഷണിപ്പെടുത്താനായിരുന്നു സ്ഫോടക വസ്തു കൈവശം സൂക്ഷിച്ചതെന്നാണ് വിവരം.

വീട്ടിലേക്ക് കയറുന്നതിനിടെ കാല്‍തെറ്റി മറിഞ്ഞുവീണ മുരളീധരന്റെ ശരീരത്തിലിരുന്ന് സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. വീട്ടുകാര്‍ ഇറങ്ങിവന്നപ്പോഴേക്കും യുവാവ് മരണപ്പെട്ടിരുന്നു. പാറമടയിലാണ് മുരളീധരന്‍ ജോലി ചെയ്തിരുന്നത്. 15 വര്‍ഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. ഭാര്യ: സരിത, മക്കള്‍: വിഷ്ണു, വിഘ്നേഷ്.

Exit mobile version