വീട്ടമ്മയുടെ മൊബൈല്‍ നമ്പര്‍ പ്രചരിപ്പിച്ച സംഭവം: സ്ത്രീകള്‍ക്കെതിരായ ഇത്തരം പ്രവണതകള്‍ വെച്ചുപൊറുപ്പിക്കില്ല; കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വീട്ടമ്മയുടെ മൊബൈല്‍ നമ്പര്‍ ലൈംഗികത്തൊഴിലാളിയുടേതെന്ന പേരില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം സംഭവങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തയ്യല്‍ ജോലി ചെയ്യുന്ന വാകാനം സ്വദേശിനിയുടെ നമ്പറാണ് ഇത്തരത്തില്‍ പ്രചരിപ്പിച്ചത്.

ഇവരുടെ മൊബൈല്‍ നമ്പര്‍ ലൈംഗികത്തൊഴിലാളിയുടേതെന്ന പേരില്‍ ശൗചാലയങ്ങളില്‍ എഴുതിവെക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതോടെയാണ് തുന്നല്‍ ജോലി ചെയ്ത് കുടുംബം നോക്കുന്ന വീട്ടമ്മയുടെ ദുരിതം തുടങ്ങിയത്. പോലീസിന് പല തവണ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിരുന്നില്ല.

സംഭവം വാര്‍ത്തയായതോടെ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഇടപെട്ടിരിക്കുകയാണ്. സ്ത്രീകള്‍ക്കെതിരായ ഇത്തരം പ്രവണതകള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആധുനിക ആശയവിനിമയ സാങ്കേതിക ഉപയോഗിച്ചുള്ള കുറ്റകരമായ പ്രവണത വെച്ചു പൊറുപ്പിക്കാന്‍ ആകില്ലന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ പോസ്റ്റില്‍ കുറിച്ചു.

‘ചില സാമൂഹ്യവിരുദ്ധർ ഫോൺ നമ്പർ മോശം രീതിയിൽ പ്രചരിപ്പിച്ചതിനെത്തുടർന്ന് അപമാനം നേരിടുകയും ജീവിതം പ്രതിസന്ധിയിലാവുകയും ചെയ്ത വീട്ടമ്മയുടെ പരാതിയിൻ മേൽ എത്രയും പെട്ടെന്ന് ശക്തമായ നടപടികൾ സ്വീകരിക്കും. കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കും. ആധുനിക ആശയവിനിമയ സാങ്കേതിക വിദ്യകൾ സമൂഹത്തിൻ്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായാണ് ഉപയോഗിക്കേണ്ടത്. അതുപയോഗിച്ച് മറ്റുള്ളവരെ ഉപദ്രവിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്ന കുറ്റകരമായ പ്രവണത വെച്ചു പൊറുപ്പിക്കാൻ ആകില്ല.

മനുഷ്യരുടെ സ്വാതന്ത്ര്യത്തിനും സ്വൈര്യജീവിതത്തിനും വിഘാതമാകുന്ന പ്രവർത്തനങ്ങൾ അനുവദിക്കില്ല. സാങ്കേതിക വിദ്യകളുടെ ദുരുപയോഗം തടയാൻ കൂടുതൽ കർശനമായ ഇടപെടലുകൾ ഉണ്ടാകും. സ്ത്രീകൾക്കെതിരെ ഇത്തരം ഹീനമായ ആക്രമണം നടത്തുന്നവർ കടുത്ത സമൂഹ വിരുദ്ധരാണെന്നതിനാൽ അവർക്ക് ഏറ്റവും കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കുക എന്ന ഉത്തരവാദിത്തം പൊലീസ് നിറവേറ്റും.’

b

Exit mobile version