കാറും ബൈക്കും കൂട്ടിയിടിച്ചു; എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം, അപകടം വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ

കൊല്ലം: കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രികരായ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. കുണ്ടറ കേരളപുരം മണ്ഡപം ജങ്ഷനില്‍ വസന്ത നിലയത്തില്‍ വിജയന്റെ മകന്‍ ബി.എന്‍. ഗോവിന്ദ്(20) കാസര്‍കോട് കാഞ്ഞങ്ങാട് ചൈതന്യയില്‍ അജയകുമാറിന്റെ മകള്‍ ചൈതന്യ(20) ആണ് മരിച്ചത്.

കൊല്ലം- ചെങ്കോട്ട ദേശീയപാതയിലാണ് അപകടം. അമിതവേഗത്തിലെത്തിയ കാര്‍, വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചു കയറുകയായിരുന്നു. തിരുവനന്തപുരത്തെ എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥികളാണ് ഗോവിന്ദും ചൈതന്യയും. തെന്മല ഭാഗത്തേയ്ക്ക് വിനോദസഞ്ചാരത്തിനായി എത്തിയ സംഘത്തില്‍പ്പെട്ടവരാണ് ഇവര്‍.

അഞ്ചു ബൈക്കുകളിലായാണ് സംഘം യാത്രയ്ക്ക് എത്തിയത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ കുന്നിക്കോട് ചേത്തടി ഭാഗത്തുവെച്ച് ചെങ്ങമനാട് ഭാഗത്തു നിന്നും അമിതവേഗത്തിലെത്തിയ മാരുതി എര്‍ട്ടിഗയും ഗോവിന്ദിന്റെ ബുള്ളറ്റും കൂട്ടി ഇടിക്കുകയായിരുന്നു. ഗോവിന്ദ് സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ചൈതന്യയെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് കൊണ്ടുവന്നു. അവിടെ വെച്ചാണ് ചൈതന്യ മരിച്ചത്.

Exit mobile version