തലച്ചോറില്‍ രക്തസ്രാവം; 19കാരി മരിച്ചു, കൊവിഡ് വാക്‌സിന്‍ എടുത്തതിന്റെ പാര്‍ശ്വഫലം മൂലമാണെന്ന സംശയത്തില്‍ കുടുംബം

കോഴഞ്ചേരി: തലച്ചോറില്‍ ഉണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി മരിച്ചു. ചെറുകോല്‍ കാട്ടൂര്‍ ചിറ്റാനിക്കല്‍ വടശേരിമഠം സാബു സി. തോമസിന്റെ മകള്‍ നോവ സാബുവാണ് മരിച്ചത്. 19 വയസായിരുന്നു. തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അതേസമയം, കോവിഡ് വാക്സീന്‍ എടുത്തതിന്റെ പാര്‍ശ്വഫലം മൂലമാണെന്ന സംശയം ഉന്നയിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

മരിച്ച നോവ കൊച്ചി അമൃത കോളജില്‍ ബിരുദ വിദ്യാര്‍ത്ഥിനിയാണ്. മാതാവ് ജീന്‍ റാന്നി സെന്റ് മേരീസ് സ്‌കൂള്‍ അധ്യാപികയാണ്. സംസ്‌കാരം പിന്നീട്. മരണം സംബന്ധിച്ച് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് ഇതുവരെ ലഭ്യമായിട്ടില്ലെന്നും ഡിഎംഒ എ.എല്‍.ഷീജ പറഞ്ഞു.

വീട്ടുകാരുടെ ആരോപണം ഇങ്ങനെ;

കഴിഞ്ഞ 28ന് കൊച്ചിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പല്ലിനു കമ്പിയിടാന്‍ പോയപ്പോള്‍ അവിടെ നിന്ന് കോവിഡ് പ്രതിരോധ വാക്സീന്റെ ആദ്യ ഡോസ് എടുത്തിരുന്നു. ഇതിനുശേഷം വീട്ടിലെത്തിക്കഴിഞ്ഞപ്പോള്‍ പനിയുടെ ലക്ഷണം ഉണ്ടാവുകയും പിന്നീട് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തു.

ഇതിനെ തുടര്‍ന്ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തി. ഇവിടെ നിന്ന് മരുന്നും മറ്റും വാങ്ങി വീട്ടിലെത്തിയെങ്കിലും അസ്വസ്ഥത കൂടി. തുടര്‍ന്ന് 7ന് സ്ഥിതി കൂടുതല്‍ വഷളാവുകയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. അവിടെ നടത്തിയ പരിശോധനയില്‍ തലച്ചോറിലേക്കുള്ള രക്തധമനി പൊട്ടിയതായി കണ്ടെത്തി. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയും ചികിത്സ തുടരുകയും ആയിരുന്നു.

Exit mobile version