നടിയെ ആക്രമിച്ച കേസ്; ഭാമയ്ക്ക് പിന്നാലെ നടി കാവ്യ മാധവനും കൂറുമാറി, വിസ്താരം ഇന്നും തുടരും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവന്‍ കൂറുമാറി. 34-ാം സാക്ഷിയായിരുന്ന കാവ്യ ചൊവ്വാഴ്ച പ്രോസിക്യൂഷന്‍ വിസ്താരത്തിനിടയിലാണ് കൂറുമാറിയത്. എറണാകുളത്തെ പ്രത്യേക കോടതിയില്‍ ചൊവ്വാഴ്ചയാണ് താരം ഹാജരായത്. 34-ാം സാക്ഷിയാണ് കാവ്യ.

വിചാരണക്കോടതിയില്‍ സാക്ഷിയുടെ കൂറുമാറ്റം പ്രഖ്യാപിച്ച പ്രോസിക്യൂഷന്‍ കോടതിയുടെ അനുമതിയോടെ കാവ്യയെ ഒരുമണിക്കൂറോളം ക്രോസ് വിസ്താരം ചെയ്തു. കേസില്‍ വിസ്താരം ഇന്നും തുടരും. ആക്രമണത്തിന് ഇരയായ നടിയോട് കാവ്യയുടെ ഭര്‍ത്താവും കേസിലെ മുഖ്യപ്രതികളില്‍ ഒരാളുമായ നടന്‍ ദിലീപിന് ശത്രുതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദത്തെ സാധൂകരിക്കാനായിരുന്നു കാവ്യയെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

സിനിമാ സംഘടനയായ അമ്മയുടെ സ്റ്റേജ് ഷോയുടെ റിഹേഴ്‌സല്‍ ക്യാമ്പിനിടെ നടിയും കേസില്‍ പ്രതിയായ നടന്‍ ദിലീപും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായപ്പോള്‍ സംഭവസ്ഥലത്ത് കാവ്യയുണ്ടായിരുന്നുവെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. ഇത് സാധൂകരിക്കാനാണ് കാവ്യയെ പ്രോസിക്യൂഷന്‍ സാക്ഷിയാക്കിയിരിക്കുന്നത്.

സാക്ഷി വിസ്താരം ചൊവ്വാഴ്ച പൂര്‍ത്തിയാകാത്തതിനാലാണ് ബുധനാഴ്ച വീണ്ടും ഹാജരാകാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. സാക്ഷിവിസ്താരത്തിനായി കഴിഞ്ഞ മേയില്‍ കാവ്യ ഹാജരായിരുന്നെങ്കിലും അന്ന് വിസ്താരം നടന്നില്ല. മുന്നൂറിലേറെ സാക്ഷികളുള്ള കേസില്‍ ഇതുവരെ 178 പേരുടെ വിസ്താരമാണ് പൂര്‍ത്തിയായത്. നേരത്തെ കേസില്‍ നടി ഭാമയും കൂറുമാറിയിരുന്നു.

Exit mobile version