കോടികളുടെ ക്രമക്കേടും അനധികൃത നിക്ഷേപവും: എആര്‍നഗര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് രാജിവച്ചു

മലപ്പുറം: കോടികളുടെ ക്രമക്കേടും അനധികൃത നിക്ഷേപവും കണ്ടെത്തിയ മുസ്ലീം ലീഗ് ഭരിക്കുന്ന മലപ്പുറം എആര്‍നഗര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് രാജിവച്ചു. പ്രസിഡന്റ് കെടി ലത്തീഫാണ് രാജിവച്ചത്. ബാങ്കിലെ നിരവധി ക്രമക്കേടുകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് രാജി.

കഴിഞ്ഞ മാര്‍ച്ചില്‍ നടത്തിയ പരിശോധനയിലാണ് ലീഗ് ഭരിക്കുന്ന മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ 110 കോടിയുടെ അനധികൃത നിക്ഷേപമുള്ളതായി ആദായനികുതി വകുപ്പ് കണ്ടെത്തിയത്. ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്റെ പേരില്‍ നിക്ഷേപിച്ച അഞ്ച് കോടിയടക്കം കള്ളപ്പണം ആണെന്നായിരുന്നു ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍.

2018ല്‍ തന്നെ ഇതേ ബാങ്കില്‍ ബിനാമി നിക്ഷേപങ്ങളും ഇടപാടുകളും നടന്നതായി സഹകരണവകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ബാങ്ക് സെക്രട്ടറി സ്വന്തം പേരിലുണ്ടാക്കിയ അക്കൗണ്ടിലൂടെ 12 കോടിയുടെ ഇടപാട് നടത്തിയതായും ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

മോനു സി. അമ്മു ശ്രീ എന്നിങ്ങനെ രണ്ട് വ്യാജ പേരുകളിലുണ്ടാക്കിയ അക്കൗണ്ടുകളിലൂടെയും ഇതേ ഉദ്യോഗസ്ഥന്‍ 17 കോടിയോളം രൂപയുടെ വഴിവിട്ട ഇടപാട് നടത്തിയതായി സഹകരണ വകുപ്പിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാണ്.

യഥാര്‍ഥത്തില്‍ ഇല്ലാത്ത ഒട്ടേറെ വ്യാജ മേല്‍വിലാസങ്ങളില്‍ അക്കൗണ്ട് ആരംഭിച്ച് കോടികള്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് മുന്‍ കുന്നുംപുറം ബ്രാഞ്ച് മാനേജരായിരുന്ന കെ പ്രസാദ് വെളിപ്പെടുത്തിയിരുന്നു.

വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് നടക്കുന്ന അനധികൃത സാമ്പത്തിക ഇടപാടുകളുടെ ഭാഗമായി താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും പ്രസാദ് വെളിപ്പെടുത്തിയിരുന്നു. സ്വര്‍ണ്ണപ്പണയത്തിന്റെ പേരില്‍ തിരിമറികള്‍ നടത്തിയതും അന്നത്തെ സെക്രട്ടറിയുടെ അറിവോടെയായിരുന്നുവെന്നാണ് പ്രസാദിന്റെ ആരോപണം.

Exit mobile version