ഹയര്‍ സെക്കന്ററി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയം 87.94 ശതമാനം

തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. പ്ലസ് ടുവില്‍ 87.94 ശതമാനം പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി.

കഴിഞ്ഞ വര്‍ഷം ഇത് 85.13 ശതമാനമായിരുന്നു. സേ പരീക്ഷ ആഗസ്റ്റ് 11 മുതല്‍ നടത്തും. 2004 പരീക്ഷ കേന്ദ്രങ്ങള്‍ ആണ് ഹയര്‍ സെക്കന്ററിക്ക് ഇത്തവണയുണ്ടായിരുന്നത്.

സയന്‍സ് വിഭാഗത്തില്‍ 90.52 പേരാണ് യോഗ്യത നേടിയത്. ഹ്യുമാനിറ്റിസ് വിഭാഗത്തില്‍ 80.4 ശതമാനം പേരും കൊമേഴ്‌സ് വിഭാഗത്തില്‍ 89.13 ശതമാനം പേരും യോഗ്യത നേടി.

373788 പേര്‍ പ്ലസ് ടു പരീക്ഷ എഴുതിയതില്‍ 323802 പേര്‍ വിജയിച്ചു. ഏറ്റവും കൂടുതല്‍ വിജയശതമാനം എറണാകുളം ജില്ലയിലും കുറവ് വിജയശതമാനം പത്തനംതിട്ട ജില്ലയിലുമാണ്. 48383 പേരാണ് ഇത്തവണ എ പ്ലസ് നേടിയത്.

കഴിഞ്ഞ വര്‍ഷം 18510 പേര്‍ക്കായിരുന്നു എ പ്ലസ്. പുനര്‍മൂല്യനിര്‍ണയത്തിനും സേ പരീക്ഷക്കും ഈ മാസം 31 വരെ അപേക്ഷിക്കാം. മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയിലാണ്. 47721 പേര്‍ ഓപ്പണ്‍ സ്‌കൂളില്‍ പരീക്ഷ എഴുതിയപ്പോള്‍ 25292 പേര്‍ വിജയിച്ചു. 53 ശതമാനമാണ് ഓപ്പണ്‍ സ്‌കൂളിന്റെ വിജയം.

ഫലം അറിയുന്നതിന്:

http://keralaresults.nic.in
https://www.prd.kerala.gov.in
https://results.kite.kerala.gov.in
http://www.dhsekerala.gov.in
https://kerala.gov.in

Exit mobile version