യുവദമ്പതികള്‍ മരിച്ച നിലയില്‍; രണ്ട് തവണ കൊവിഡ് ബാധിച്ച അജയകുമാറിന് കാഴ്ച മങ്ങി, സുജയ്ക്ക് ശാരീരിക അസ്വസ്ഥതകളും! മരണത്തിന് പിന്നില്‍ നിരാശ

മുംബൈ: തിരുവനന്തപുരം സ്വദേശികളായ ദമ്പതികളെ മുംബൈയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നാലാഞ്ചിറ ഓള്‍ഡ് പോസ്റ്റ് ഓഫിസ് ലെയിന്‍ മൈത്രിയില്‍ അജയകുമാര്‍ (34), ഭാര്യ തക്കല സ്വദേശി സുജ (30) എന്നിവരെയാണ് ലോവര്‍പരേല്‍ ഭാരത് ടെക്‌സ്‌റ്റൈല്‍ മില്‍ ടവറിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

രണ്ടു തവണ കോവിഡ് ബാധിച്ച അജയകുമാറിന് കാഴ്ച മങ്ങുകയും സുജയ്ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാവുകയും ചെയ്തിരുന്നു. മരണത്തിലേയ്ക്ക് നയിച്ചത് ഇതേതുടര്‍ന്നുള്ള നിരാശയാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. കഴിഞ്ഞ നവംബറിലായിരുന്നു ഇരുവരുടെയും വിവാഹം. അജയകുമാര്‍ സോന്‍ഡ എന്ന സ്വകാര്യസ്ഥാപനത്തിലും സുജ ബാങ്ക് ഓഫ് ഇന്ത്യയിലുമാണു ജോലി ചെയ്തിരുന്നത്.

മുംബൈ നായര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന ഇവരുടെ മൃതദേഹങ്ങള്‍ മുംബൈയില്‍നിന്ന് വെള്ളിയാഴ്ച രാവിലെ 7.05 നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ തിരുവനന്തപുരത്തു എത്തിക്കും. ഓണത്തിനു മകനും മരുമകളും വരാന്‍ കാത്തിരുന്ന വേളയിലാണ് ഇരുവരുടെയും അപ്രതീക്ഷിത വിയോഗം.

ദിവസവും ചെയ്യുന്നതുപോലെ ചൊവ്വാഴ്ച രാത്രിയും വീട്ടിലേക്കു വിളിച്ച അജയകുമാര്‍ അച്ഛന്‍ മധുസൂദനന്‍പിള്ളയും അമ്മയുമായി സംസാരിച്ചു. ഓണത്തിനു നാട്ടിലെത്താന്‍ ടിക്കറ്റ് എടുക്കുന്ന കാര്യവും പറഞ്ഞു. എന്തെങ്കിലും വിഷമമുള്ളതിന്റെ ഒരു സൂചനയും ആ വിളിയില്‍ ഉണ്ടായിരുന്നില്ലെന്ന് കുടുംബം പറയുന്നു.

Exit mobile version