ലൊക്കേഷനില്‍ 50 പേര്‍ക്ക് പ്രവേശനം: കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; സംസ്ഥാനത്ത് ഷൂട്ടിംഗിന് മാര്‍ഗരേഖയായി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സാഹചര്യത്തില്‍ സിനിമാ ചിത്രീകരണത്തിന് മാര്‍ഗരേഖയായി. ലൊക്കേഷനില്‍ പരമാവധി 50 പേര്‍ക്കാണ് പ്രവേശിക്കാന്‍ അനുമതിയുണ്ടാവുക.

ഇന്‍ഡോര്‍ ഷൂട്ടിങ്ങുകള്‍ക്ക് മാത്രമാണ് നിലവില്‍ അനുമതി. ഷൂട്ടിങ്ങില്‍ പങ്കെടുക്കുന്നവരുടെ വിശദാംശങ്ങളും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും സംഘടനകള്‍ക്ക് നല്‍കണം.

48 മണിക്കൂര്‍ മുമ്പുള്ള ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ ഷൂട്ടിങ് സൈറ്റിങ് പ്രവേശനം അനുവദിക്കുകയുള്ളൂ. എല്ലാ ദിവസവും രാവിലെ ശരീരോഷ്മാവ് പരിശോധിക്കണം, സന്ദര്‍ശകരെ പരമാവധി ഒഴിവാക്കണം,

സിനിമ ചിത്രീകരിക്കുന്നവര്‍ സംഘടനകള്‍ക്ക് സത്യവാങ്മൂലം നല്‍കണം. പ്രൊഡക്ഷന്‍ അസിസ്റ്റന്റ്, മേക്കപ്പ് ഡിപ്പാര്‍ട്ട്‌മെന്റ്, വസ്ത്രാലങ്കാരം എന്നിവയിലുള്ളവര്‍ ജോലിസമയത്ത് കൈയുറകള്‍ നിര്‍ബന്ധമായും ഉപയോഗിക്കണം. എല്ലാവരും മുഴുവന്‍ സമയവും മാസ്‌ക് ധരിക്കണം.

നിര്‍ദ്ദേശിക്കപ്പെട്ട ഉപയോഗ സമയം കഴിയുമ്പോള്‍ പുതിയ മാസ്‌ക് സെറ്റില്‍ വിതരണം ചെയ്യണം. 80% ആള്‍ക്കഹോള്‍ അടങ്ങിയിട്ടുള്ള സാനിറ്റെസര്‍ കൊണ്ടു നടന്നു ഉപയോഗിക്കാവുന്ന ചെറിയ കുപ്പികളിലാക്കി നല്കണം.

കൂട്ടം കൂടി നിന്ന് ഭക്ഷണം കഴിക്കരുത്, ഒന്നില്‍ കൂടുതല്‍ ഭക്ഷണ കൗണ്ടറുകള്‍ സെറ്റില്‍ ഉണ്ടായിരിക്കണം. കാനില്‍ ചൂടു വെള്ളം നിറച്ച് പേപ്പര്‍ ഗ്ലാസുകള്‍ ഉപയോഗിച്ച് കുടിക്കണം. കുപ്പികള്‍ ആവര്‍ത്തിച്ച് ഉപയോഗിക്കുന്ന സാഹചര്യം ഒഴിവാക്കണം. താമസിക്കുന്ന വാഹനങ്ങള്‍, ഭക്ഷണം ഉണ്ടാക്കുന്ന പാത്രങ്ങള്‍, എന്നിവ അണുവിമുക്തം ആക്കണം. ഇത് ഉറപ്പുവരുത്തേണ്ടത് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവിന്റെ ഉത്തരവാദിത്തമാണ്.

ചിത്രീകരണം തുടങ്ങാനിരിക്കുന്നവര്‍ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലും ഫെഫ്കയിലും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുമെന്ന് സത്യവാങ്മൂലം നല്കണം. കേരളത്തില്‍ ചിത്രീകരണം നടക്കുന്ന ചലച്ചിത്രങ്ങള്‍ ഒടിടി ഉള്‍പ്പെടെയുള്ള എല്ലാ മേഖലയ്ക്കും മാര്‍ഗരേഖ ബാധകമായിരിക്കും.

ആരോഗ്യ വകുപ്പിന്റെയോ പോലീസിന്റെയോ മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ആളുകള്‍ പരിശോധിക്കാന്‍ എത്തിയാല്‍ പൂര്‍ണ സഹകരണം ചിത്രീകരണ സ്ഥലത്ത് നല്‍കേണ്ടതാണ്. മാര്‍ഗരേഖ നടപ്പാക്കാന്‍ ഉത്തരവാദിത്വപ്പെട്ട സിനിമ സംഘടനകളുടെ പ്രതിനിധികള്‍ ഷൂട്ടിംഗ് സെറ്റുകള്‍ സന്ദര്‍ശിക്കും.

Exit mobile version