പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മ്മാണം മാര്‍ച്ചിനു മുമ്പ് പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി

ജില്ലാ കളക്ടര്‍മാരുടേയും വകുപ്പുമേധാവികളുടേയും വാര്‍ഷികസമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ നിര്‍ദേശം നല്‍കിയത്

തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണം അടുത്ത മാര്‍ച്ചിനു മുമ്പ് പൂര്‍ത്തിയാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലാ കളക്ടര്‍മാരുടേയും വകുപ്പുമേധാവികളുടേയും വാര്‍ഷികസമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ നിര്‍ദേശം നല്‍കിയത്.

പുനര്‍നിര്‍മാണം സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ സാധാരണനിലയില്‍ കാണാതെ ചലഞ്ചായി ഏറ്റെടുക്കാന്‍ കളക്ടര്‍മാര്‍ സജ്ജമാകണം. വാര്‍ഷികപദ്ധതി ഭാഗമായുള്ള പ്രവൃത്തികളെയും പ്രത്യേകമായി ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങളും എങ്ങനെ കൂട്ടിയോജിപ്പിച്ച് സമഗ്രതയില്‍ എത്തിക്കാനാവുമെന്ന് ശ്രദ്ധിക്കണം. നവകേരള നിര്‍മിതിക്ക് പുതിയ സങ്കേതങ്ങളും മാനവും വേണം. സുസ്ഥിരമായ മാര്‍ഗങ്ങളാകണം ഉപയോഗിക്കേണ്ടത്.

സഹായം സംബന്ധിച്ച പരാതികള്‍ പരിഗണിച്ച് വസ്തുതാപരമായവയ്ക്ക് നടപടിയുണ്ടാകണം. ധനസഹായം സമയബന്ധിതമായി വിതരണം ചെയ്യാന്‍ നടപടി വേണം. വീട് നിര്‍മാണത്തിന് പരിഗണിക്കുമ്പോള്‍ തലമുറകളായി താമസിച്ചുവരുന്ന വീടുകള്‍, പുറന്‌പോക്കിലുള്ളവര്‍ തുടങ്ങിയവരുടെ കാര്യത്തില്‍ സാഹചര്യങ്ങള്‍ പരിശോധിച്ച് അനുഭാവപൂര്‍ണമായ സമീപനം വേണം.

നാശനഷ്ടമുണ്ടായ വീടുകള്‍ക്ക് പുറമേ സ്‌കൂള്‍, അങ്കണവാടി, പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, റോഡ് എന്നിവയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളിലും നിരീക്ഷണം വേണം. രണ്ടാഴ്ച കൂടുന്‌പോള്‍ വിലയിരുത്തല്‍ യോഗങ്ങള്‍ നടത്തണം. ലോണുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഇടപെടല്‍ വേണം.

ജില്ലാതല ബാങ്കിംഗ് കമ്മിറ്റി യോഗം വിളിക്കണം. ബ്‌ളോക്കുതല അദാലത്തുകള്‍ ജനുവരി 15ന് മുന്പ് പൂര്‍ത്തിയാക്കണം. ഈ സാന്പത്തികവര്‍ഷം തന്നെ റോഡ്, വീട് എന്നിവ കഴിയുന്നത്ര പൂര്‍ണതയില്‍ എത്തിക്കാനാകണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

Exit mobile version