ഇന്ത്യയില്‍ ആദ്യം കോവിഡ് രോഗം സ്ഥിരീകരിച്ച തൃശ്ശൂര്‍ സ്വദേശിനിയ്ക്ക് വീണ്ടും കോവിഡ്

തൃശ്ശൂര്‍: ഇന്ത്യയില്‍ ആദ്യം കോവിഡ് സ്ഥിരീകരിച്ച പെണ്‍കുട്ടിക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. വുഹാന്‍ സര്‍വകലാശാലയിലെ മെഡിക്കല്‍ വിദ്യാര്‍ഥിനിയായ തൃശൂര്‍ സ്വദേശിനിക്കാണ് നാലു ദിവസം മുന്‍പ് വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്.

പഠന സംബന്ധമായ ആവശ്യത്തിന് ഡല്‍ഹിയിലേക്ക് പോകുന്നതിനു മുന്‍പായി നടത്തിയ പരിശോധനയിലാണ് അപ്രതീക്ഷിതമായി കോവിഡ് പോസിറ്റീവായത്. കുട്ടി വാക്സിനെടുത്തിരുന്നില്ല. തൃശൂരിലെ വീട്ടില്‍ ക്വാറന്റീനിലാണ്.

ഇവര്‍ക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും ഡിഎംഒ അറിയിച്ചു. ആദ്യതവണ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ ഇവര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. വുഹാനില്‍ കോവിഡ് 19 വ്യാപനം രൂക്ഷമായിരുന്ന സമയത്താണ് അവിടെ മെഡിക്കല്‍ പഠനത്തിലായിരുന്ന പെണ്‍കുട്ടി മടങ്ങിയെത്തിയത്.

2020 ജനുവരി 31നാണ് ഈ പെണ്‍കുട്ടിക്ക് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യയിലെ ആദ്യത്തെ കോവിഡ് കേസായിരുന്നു. വുഹാന്‍ മെഡിക്കല്‍ സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയായിരുന്ന യുവതി ചൈനയില്‍ കോവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ നാട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചന്നത്.

Exit mobile version