മുഹമ്മദിന്റെ ചികിത്സയ്ക്കായി ഒറ്റക്കെട്ടായി നിന്ന് 18കോടി സമാഹരിച്ച കേരളക്കരയുടെ കരുണ തേടി ഒരു കുരുന്നുകൂടി, ചികിത്സയ്ക്ക് വേണ്ടത് 16കോടി രൂപ

കൊച്ചി: അപൂര്‍വ്വരോഗം ബാധിച്ച മുഹമ്മദ് എന്ന ഒന്നരവയസ്സുകാരന്റെ ചികിത്സയ്ക്കായി കേരളം കൈകോര്‍ത്ത വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് നാം കേട്ടത്. 18കോടി രൂപയാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ സ്വരൂപിച്ചത്. ഇപ്പോഴിതാ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച ഒരു കുരുന്നുകൂടി സുമനസ്സുകളുടെ സഹായം തേടുകയാണ്.

ലക്ഷദ്വീപ് സ്വദേശിയായ നാസര്‍- ജസീന ദമ്പതികളുടെ നാല് മാസം പ്രായമുള്ള മകളാണ് രോഗത്തിന് പിടിയിലകപ്പെട്ടത്. ഇശല്‍ മറിയത്തിന് ചികിത്സക്കായി വേണ്ടത് 16 കോടിയോളം രൂപയാണ്. ബെംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായ നാസറിന്റെയും ഭാര്യ ജസീനയുടെയും എല്ലാമെല്ലാമാണ് ഈ പെണ്‍കുരുന്ന്.

ഈയിടെയാണ് അപൂര്‍വ്വ രോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫിയാണ് തന്റെ മകളെ ബാധിച്ചതെന്ന് നാസര്‍ അറിഞ്ഞത്. വൈകാതെ ചികിത്സ നല്കിയില്ലെങ്കില്‍ കുഞ്ഞ് രണ്ട് വയസ് പിന്നിടില്ലെന്നാണ് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചത്.

ചികിത്സയ്ക്കായി വേണ്ടത് 16 കോടി രൂപയാണ്. നാസറിന്റെ സ്വപ്നങ്ങള്‍ക്കുമപ്പുറമാണ് ഈ തുക. മുഹമ്മദിന് വേണ്ടി ദിവസങ്ങള്‍ കൊണ്ട് കോടികള്‍ സമാഹരിച്ച് നല്‍കിയ കേരളത്തിന്റെ കരുത്തിലാണ് നാസറിന്റെ ഇനിയുള്ള പ്രതീക്ഷ.

അക്കൗണ്ട് വിവരങ്ങള്‍ – NAZAR PK – 915010040427467 – AXIS BANK – HENNUR BRANCH – IFSC – UTIB0002179 GPAY – 8762464897

Exit mobile version