നാളെ മുതല്‍ സംസ്ഥാനത്ത് പുതിയ നിയന്ത്രണം: എ,ബി വിഭാഗത്തില്‍ കൂടുതല്‍ ഇളവുകള്‍; ടിപിആര്‍ 15 ന് മുകളിലെങ്കില്‍ കടുത്ത നിയന്ത്രണം

തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പുനഃക്രമീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

ടിപിആര്‍ 5ല്‍ താഴെയുള്ള പ്രദേശങ്ങള്‍ എ വിഭാഗത്തിലും, 5 മുതല്‍ 10 വരെയുള്ള ബിയിലും, 10 മുതല്‍ 15 വരെ സി വിഭാഗത്തിലും ഉള്‍പ്പെടുത്തി. 15ന് മുകളില്‍ ടിപിആറുള്ള പ്രദേശങ്ങള്‍ കാറ്റഗറി ഡിയില്‍ ആയിരിക്കും. നാളെ മുതല്‍ പുതിയ നിയന്ത്രണം നിലവില്‍ വരും.

എ,ബി വിഭാഗത്തിലെ പ്രദേശങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ മുഴുവന്‍ ജീവനക്കാരെയും സിയില്‍ 50 ശതമാനം ജീവനക്കാരെയും ഉള്‍ക്കൊള്ളിച്ച് പ്രവര്‍ത്തിക്കും. എ, ബി വിഭാഗങ്ങളില്‍ റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ എന്നിവയ്ക്ക് ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനത്തില്‍ രാത്രി 9.30 വരെ പ്രവര്‍ത്തിക്കാം.

അടുത്ത ശാരീരിക സമ്പര്‍ക്കമില്ലാത്ത ഇന്‍ഡോര്‍ ഗെയ്മുകള്‍ക്കും, ജിമ്മുകള്‍ക്കും എ സി ഒഴിവാക്കി പ്രവര്‍ത്തിക്കാവുന്നതാണ്. വായു സഞ്ചാരമുള്ള ഹാളോ തുറന്ന പ്രദേശമോ ആയിരിക്കണം ഇതിനായി തെരഞ്ഞെടുക്കേണ്ടത്. ഒരേ സമയം 20 പേരില്‍ കുടുതല്‍ അനുവദിക്കുന്നതല്ല.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമവും ടൂറിസം മന്ത്രാലത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളും അനുസരിച്ച് വിനോദ സഞ്ചാര മേഖലകളിലെ താമസ സൗകര്യങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാം. വാക്‌സിന്‍ എടുത്തവര്‍ക്കും ആര്‍ടിപി സിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്കുമായിരിക്കും പ്രവേശനം.

Exit mobile version