സ്ത്രീധനത്തിന്റെ പേരില്‍ തുടരുന്ന ക്രൂരത; കൊച്ചിയില്‍ നാലു മാസം ഗര്‍ഭിണിയായ യുവതിക്ക് ഭര്‍ത്താവിന്റെ മര്‍ദ്ദനം, അടിവയറ്റില്‍ ചവിട്ടി

കൊച്ചി: പറവൂരില്‍ ഗര്‍ഭിണിയായ യുവതിക്ക് ഭര്‍തൃ വീട്ടില്‍ ക്രൂര മര്‍ദനം. സ്ത്രീധനത്തിന്റെ പേരിലാണ് മര്‍ദ്ദനമെന്നാണ് ലഭിക്കുന്ന വിവരം. നാലു മാസം ഗര്‍ഭിണിയായ യുവതിയാണ് ഭര്‍ത്താവിന്റെ ക്രൂരതയ്ക്ക് ഇരയായത്. യുവതിയുടെ പിതാവിനും മര്‍ദനമേറ്റു.

ആലുവ തുരുത്ത് സ്വദേശി സലീം, മകള്‍ നൗലത്ത് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഭര്‍ത്താവ് ജൗഹറാണ് ഇവരെ ക്രൂരമായി മര്‍ദിച്ചത്. ഏഴ് മാസം മുന്‍പായിരുന്നു ജൗഹറുമായുള്ള നൗലത്തിന്റെ വിവാഹം നടന്നത്. പത്ത് ലക്ഷം രൂപയാണ് നൗലത്തിന് സ്ത്രീധനമായി കുടുംബം നല്‍കിയത്. ഇതില്‍ രണ്ട് ലക്ഷം രൂപ സ്വര്‍ണമായും എട്ട് ലക്ഷം രൂപ പണമായുമാണ് നല്‍കിയത്.

ഈ പണം ഉപയോഗിച്ച് ജൗഹര്‍ വീടുവാങ്ങി. മാസങ്ങള്‍ കഴിഞ്ഞതോടെ ഇയാള്‍ വീട് വില്‍ക്കാന്‍ ശ്രമം നടത്തി. ഇക്കാര്യം നൗലത്ത് പിതാവിനെ അറിയിച്ചു. ഇക്കാര്യം ചോദിക്കാന്‍ സലീം, ജൗഹറിന്റെ വീട്ടിലെത്തി. വീട് വില്‍ക്കാന്‍ അനുവദിക്കണമെന്നും അല്ലെങ്കില്‍ കൂടുതല്‍ പണം നല്‍കണമെന്നും ജൗഹര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സലീം ഇതിന് തയ്യാറായില്ല. ഇതാണ് മര്‍ദ്ദനത്തിന് കാരണമായത്.

പിതാവിനെ മര്‍ദിക്കുന്നത് കണ്ട് എത്തിയ നൗലത്തിനെ ജൗഹര്‍ മര്‍ദ്ദിച്ചു. അടിവയറ്റില്‍ ചവിട്ടുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ നൗലത്ത് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Exit mobile version