കോവിഡ്19 വ്യാപനം: സംസ്ഥാനത്ത് ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളെ ഡി വിഭാഗത്തിൽ ഉൾപ്പെടുത്തി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.

സംസ്ഥാനത്ത് എൺപത് ഇടത്താണ് ടിപിആർ 18 ശതമാനത്തിന് മുകളിലുള്ളത്. ടിപിആർ ആറ് ശതമാനത്തിന് താഴെയുള്ള പ്രദേശങ്ങളെ എ വിഭാഗത്തിലും ആറിനും പന്ത്രണ്ടിനുമിടയിലുള്ള പ്രദേശങ്ങളെ ബി വിഭാഗത്തിലും പന്ത്രണ്ടിനും പതിനെട്ടിനുമിടയിലുള്ള സ്ഥലങ്ങളെ സി വിഭാഗത്തിലും ഉൾപ്പെടുത്തും.

ബസുകളിൽ പരിധിയിൽ കൂടുതൽ യാത്രക്കാർ പാടില്ല. റൂട്ടിന്റെ പ്രത്യേകത കണക്കാക്കി ഇപ്പോഴത്തെ സാഹചര്യത്തിൽ ആവശ്യത്തിന് ബസ്സുകൾ ഓടിക്കാൻ കലക്ടർമാർ നടപടിയെടുക്കും. അന്തർസംസ്ഥാന യാത്രികർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണമെന്ന നിബന്ധനപ്രകാരം നിലവിൽ എയർപോർട്ടുകളിൽ ഫലപ്രദമായ പരിശോധനാ സംവിധാനമുണ്ട്.

മൂന്നാംവ്യാപനം പ്രതീക്ഷിക്കപ്പെടുന്ന പശ്ചാത്തലത്തിൽ റെയിൽവേ സ്റ്റേഷനുകളിലും അതിർത്തി ചെക്ക്പോസ്റ്റുകളിലും പരിശോധനാസംവിധാനം ശക്തിപ്പെടുത്താൻ തീരുമാനിച്ചു. ടിപിആർ 12 വരെയുള്ള പ്രദേശങ്ങളിൽ ഓട്ടോറിക്ഷ ഓടാൻ അനുവദിക്കും. ജനിതകമാറ്റം വന്ന വൈറസിന്റെ വ്യാപനം നിലനിൽക്കുന്നതിനാൽ ഓഫീസുകളിലും വ്യാപാര സ്ഥാപനങ്ങളിലും വലിയ വ്യാപനം ഒഴിവാക്കാൻ എല്ലാവരും പ്രത്യേകമായി ശ്രദ്ധിക്കണം.പുറത്തിറങ്ങുന്നവർ എൻ 95 മാസ്‌കോ, ഡബിൾ മാസ്‌കോ ഉപയോഗിക്കണം. ഓഫീസുകളിലും സ്ഥാപനങ്ങളിലും മാസ്‌ക് നിർബന്ധമാണ്.

Exit mobile version