നവജാത ശിശുവിനെ കൊന്ന സംഭവം: കാണാതായ യുവതികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി, മറ്റേയാള്‍ക്കു വേണ്ടി തിരച്ചില്‍

ചാത്തന്നൂര്‍: പ്രസവിച്ചയുടന്‍ അമ്മ കരിയിലക്കുഴിയില്‍ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച സംഭവത്തെത്തുടര്‍ന്ന്, ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതോടെ കാണാതായ യുവതികളില്‍ ഒരാളുടെ മൃതദേഹം ഇത്തിക്കരയാറില്‍ കണ്ടെത്തി. ആര്യ (24) എന്ന യുവതിയുടെ മൃതദേഹമാണു കണ്ടെത്തിയത്. ഒപ്പം കാണാതായ ഗ്രീഷ്മയ്ക്കു വേണ്ടി തിരച്ചില്‍ തുടരുന്നു.

കുഞ്ഞു മരിച്ച സംഭവത്തില്‍ അമ്മയായ രേഷ്മ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ജനുവരിയിലായിരുന്നു കുഞ്ഞിനെ കരിയിലക്കുഴിയില്‍ നിന്നും കണ്ടെത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞ് മരിച്ചു. കഴിഞ്ഞ ദിവസമാണ് കുഞ്ഞിന്റെ മാതാവ് രേഷ്മ എന്ന യുവതിയാണെന്ന് ഡി.എന്‍.എ പരിശോധനയിലൂടെ പാരിപ്പള്ളി പോലീസ് കണ്ടെത്തിയത്. കാമുകനോടൊപ്പം ജീവിക്കാന്‍ വേണ്ടി കുഞ്ഞിനെ കൊന്നു എന്നായിരുന്നു രേഷ്മ പോലീസിന് നല്‍കിയ മൊഴി.

മൊഴി വിശ്വാസ്യയോഗ്യമാണോ എന്ന് പരിശോധിക്കാന്‍ ഇന്നലെ രേഷ്മയുടെ ബന്ധുവായ ആര്യയെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. പോലീസ് സ്റ്റേഷനിലേക്ക് ഗ്രീഷ്മയെയും കൂട്ടിയാണ് ആര്യ വീട്ടില്‍നിന്ന് ഇറങ്ങിയത്. അന്വേഷണത്തിന്റെ ഭാഗമായി മൊഴി നല്‍കാന്‍ ഇന്നലെ മൂന്നു മണിക്കു സ്റ്റേഷനില്‍ എത്തണമെന്ന് പോലീസ് യുവതികളോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ‘ഞങ്ങള്‍ പോകുകയാണെ’ന്ന് കത്തെഴുതി വച്ച് ഇരുവരും ഒളിവില്‍പോകുകയായിരുന്നു. തുടര്‍ന്ന് യുവതികളെ കാണാതായതോടെ അന്വേഷണം ആരംഭിക്കുകയായിരുന്നു. യുവതികള്‍ ഇത്തിക്കരയാറിന് സമീപം എത്തുകയും ഇവിടെവെച്ച് മൊബൈല്‍ സ്വിച്ച് ഓഫ് ആകുകയും ചെയ്തതായി അന്വേഷണത്തില്‍ വ്യക്തമായി. ഇതോടെയാണ് ഇത്തിക്കരയാറില്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്.

Exit mobile version