കോഴിക്കോട് 5 പേരുടെ ജീവനെടുത്ത അപകടം; ബൊലേറോ മൂന്നുതവണ മലക്കം മറിഞ്ഞ് ലോറിയിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു, മരിച്ചവര്‍ പാലക്കാട് സ്വദേശികള്‍

Kozhikode accident | Bignewslive

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുക്കരയ്ക്കടുത്ത് അഞ്ചു പേരുടെ ജീവനെടുത്ത അപകടത്തില്‍ അടിമുടി ദുരൂഹത. ബൊലേറോ മൂന്നുതവണ മലക്കം മറിഞ്ഞ ശേഷം ലോറിയിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ലോറി ഡ്രൈവര്‍ മൊഴി നല്‍കി. സിമന്റ് കയറ്റി വന്ന ലോറിയിലേയ്ക്കാണ് വാഹനം ഇടിച്ചുകയറിയത്. മരിച്ചവര്‍ പാലക്കാട് സ്വദേശികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പാലക്കാട് ചെര്‍പ്പുളശ്ശേരി, പട്ടാമ്പി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍, താഹിര്‍ എന്നിവരാണ് മരിച്ചത്.

പുലര്‍ച്ചെ 4.45 ഓടെയാണ് ദാരുണമായ അപകടം നടന്നത്. അപകട സമയത്ത് നേരിയ മഴയുണ്ടായിരുന്നു. പാലക്കാട് നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് വന്നവരാണ് അപകടത്തില്‍പ്പെട്ടത്. സുഹൃത്തിനെ സ്വീകരിക്കുന്നതിന് വേണ്ടിയാണ് ഇവര്‍ പാലക്കാട് നിന്നെത്തിയത്. അതേസമയം, വിമാനത്താവളത്തില്‍ എത്തിയവര്‍ എന്തിനാണ് രാമനാട്ടുകര ഭാഗത്തേക്ക് വന്നതെന്നാണ് പോലീസ് അന്വേഷിക്കുന്നത്.

ഒന്നിലധികം വാഹനങ്ങളിലാണ് സംഘം സഞ്ചരിച്ചിരുന്നത്. അപകടത്തില്‍പ്പെട്ട വാഹനം മാത്രമാണ് രാമനാട്ടുകര ഭാഗത്തേക്ക് പോയത്. വിമാനത്താവളത്തില്‍ നിന്ന് ഇവര്‍ വെള്ളം വാങ്ങിക്കുന്നതിനായി പോയതാണ് എന്നാണ് രണ്ടാമത്തെ വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ നല്‍കുന്ന മൊഴി. എന്നാല്‍ ഇത് പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

തങ്ങളുടെ കൂടെയുള്ള വാഹനം അപകടത്തില്‍പ്പെട്ടത് ആരാണ് ഇവരെ വിളിച്ച് പറഞ്ഞതെന്ന് വ്യക്തമല്ല. അതേ സമയം തങ്ങള്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അപകടത്തില്‍പ്പെട്ടവരെ കിട്ടിയല്ലെന്നും തുടര്‍ന്ന് മറ്റൊരു വാഹനത്തില്‍ വന്നവരാണ് അപകടം നടന്ന വിവരം തങ്ങളെ അറിയിച്ചതെന്നുമാണ് കൂടെയുണ്ടായിരുന്ന മുബശ്ശിര്‍ എന്നയാള്‍ പറയുന്നത്. സംഭവത്തില്‍, ലോറി ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

Exit mobile version